Sunday, July 15, 2012

കലിദിന സംഖ്യ



കലിദിന സംഖ്യ എന്നു വെച്ചാൽ കലിയുഗാരംഭം മുതൽ കഴിഞ്ഞു പോയ ദിവസങ്ങളുടെ എണ്ണം എന്നു സാമാന്യമായി നിർവചിക്കാം. കലിയുഗത്തിന്റെ തുടക്കം ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ബി സി 3101 ജനുവരി 23 മുതൽ എന്ന് കണക്കാക്കപ്പെടുന്നു. (ജൂലിയൻ കലണ്ടർ പ്രകാരം 18.02.3102 ബി സി)
കലിവർഷം 3926 ൽ ആണ് കൊല്ല വർഷം (Malayalam Era) തുടങ്ങിയത്. അതായത് A D 825ൽ. അതിനാൽ കൊല്ല വർഷത്തോട് 3926 കൂട്ടിയാൽ കലിവർഷം ലഭിക്കും. (കൊല്ല വർഷത്തോട് 825 കൂട്ടിയാൽ ക്രിസ് തു വർഷവും ലഭിക്കും.)
കമ്പ്യൂട്ടർ അധിഷ്ഠിധമായ കാലഗണനകൾക്ക് ഏറ്റവും സൌകര്യപ്രദമായ രൂപം കാലത്തിന്റെ ഒരു അംഗീകൃത ബിന്ദുവിൽ നിന്ന് തുടങ്ങി, ദിവസങ്ങളോ മണിക്കൂറുകളോ എണ്ണിക്കണക്കാക്കുക എന്നതാണ്. സാധാരണ ബീജഗണിത സമവാക്യങ്ങൾ ഉപയോഗിച്ച് കാലത്തിന്റെ കണക്കു കൂട്ടലുകൾ എളുപ്പം സാധിക്കുമെന്ന മെച്ചം ഇതിനുണ്ട്. ലീപ് ഇയറും ഫെബ്രുവരിയും ഒന്നും പരിഗണിക്കാതെ തന്നെ കണക്കു കൂട്ടാം. കാലത്തിന്റെ ഏതു ബിന്ദുവിലാണ് നമ്മളിപ്പോൾ എത്തിച്ചേർന്നത് എന്ന് എളുപ്പം മനസ്സിലാക്കാൻ ഈ വഴിയാണുത്തമം.കലിദിന സംഖ്യയില്‍ ഈ ആരംഭ ബിന്ദുവായി അംഗീകരിച്ചിരിക്കുന്നത് കലിവര്‍ഷാരംഭമാണ്.
കൊല്ലവർഷത്തിൽ നിന്നു മീന മാസത്തിന്റെ അവസാന ദിവസത്തിന്റെ കലിദിന സംഖ്യ കണ്ടുപിടിക്കുവാൻ ഈ സൂത്ര വാക്യം ഉപയോഗിക്കാവുന്നതാണ്: 
1187+3926 X 365.25807 
ഇതിൽ 1187 എന്നത് 2012 ജൂലൈയിലെ കൊല്ലവർഷവും, 365.25807 എന്നത് ഭാരതീയ കാലഗണന പ്രകാരം ഒരു വർഷത്തിൽ ആകെ ഉള്ള ദിവസങ്ങളും ആണ്. കലിവർഷം 3926 ൽ ആണ് കൊല്ല വർഷം (Malayalam Era) തുടങ്ങിയത്. അതിനാൽ കൊല്ല വർഷത്തോട് 3926 കൂട്ടിയാൽ കലിവർഷം ലഭിക്കും. മേടം ഒന്നു മുതലുള്ള ദിവസങ്ങളുടെ എണ്ണം ഇതിനോടൊപ്പം കൂട്ടിയാൽ അതത് ദിവസത്തെ കലിദിന സംഖ്യ ലഭിക്കും. (കൊല്ലവർഷമാസങ്ങളിൽ ദിവസങ്ങളുടെ എണ്ണത്തിൽ ചില മാറ്റങ്ങൾ പതിവാണ് എന്നും അറിയുക.)
2012 ജൂലൈ 15 ന്റെ കലിദിന സംഖ്യ=1867658 (Sunday)
ഒമ്പതാം നൂറ്റാണ്ടിന് മുൻപ് തന്നെ കലിദിന സംഖ്യാ രൂപം വ്യാപകമായി ഭാരതത്തിൽ ഉപയോഗത്തിലിരുന്നതായി ചരിത്ര വസ്തുതകൾ തെളിയിക്കുന്നു. പരൽപ്പേര് എന്ന ഗൂഢഭാഷയിൽ കലിദിന സംഖ്യകൾ ദക്ഷിണേന്ത്യയിൽ ഉപയോഗത്തിലിരുന്നിരുന്നു. പരല്‍പ്പേരില്‍ സംഖ്യകള്‍ എഴുതിയിരുന്നത്  അക്കങ്ങള്‍ക്ക് പകരം അക്ഷരങ്ങള്‍ ഉപയോഗിച്ച് കൊണ്ടായിരുന്നു. പല കാവ്യങ്ങളുടെയും അവസാന ശ്ലോകം അതെഴുതിയ തീയതി കലിദിന സംഖ്യാ രൂപത്തില്‍ അവതരിപ്പിച്ചതായിരിക്കും.
ആരംഭ ബിന്ദുവില്‍ മാറ്റങ്ങള്‍ വരുത്തി ഈ കാലഗണനാക്രമം മൈക്രോസോഫ്റ്റ്, യുനിക്സ് മുതലായ വന്‍കിടക്കാരും ഉപയോഗിച്ച് വരുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ ആരംഭ ബിന്ദു 1900 ജനുവരി 1 ആണത്രെ. യൂനിക്സില്‍ ഇത് 1970 ജനുവരി 1 ആണ്. ദിവസങ്ങള്‍ക്ക് പകരം സെക്കന്‍ഡുകളാണ്  യൂനിക്സില്‍ എണ്ണുന്നത്.
പാശ്ചാത്യര്‍ കണക്ക് കൂട്ടാന്‍ പഠിക്കുന്നതിനെത്രയോ മുന്‍പ് തന്നെ ഇങ്ങനെയുള്ള ചിന്താധാരകള്‍ അവതരിപ്പിച്ച പൂര്‍വ പിതാക്കളെ നമുക്ക് നമിക്കാം.





Monday, February 20, 2012

മൂലഭദ്രി - ഒരു ഗൂഢ ഭാഷ,

കെസ്സാ ലുവൃപ്പുഅഅര്‍ഉഉം മനല്‍ആഷം.

ഒന്നും പിടി കിട്ടിയില്ല? കുഴപ്പമില്ല! നമുക്ക് നോക്കാം.

മൂലഭദ്രി എന്ന ഗൂഢഭാഷയില്‍ എഴുതിയ ഒരു വാചകമാണ് മുകളില്‍ കൊടുത്തത്. പുരാതന തിരുവിതാംകൂറില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും മറ്റും ചാരന്മാരില്‍ നിന്നും മറച്ചു വെക്കേണ്ട കാര്യങ്ങള്‍ ഈ ഭാഷയിലായിരുന്നത്രെ പറയുകയും എഴുതുകയും ചെയ്തിരുന്നത്. മൂലദേവീ ഭാഷയെന്നും ചിലര്‍ ഇതിനെ വിവരിക്കും.

കാര്യം വളരെ നിസ്സാരമാണ്. അക്ഷരങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ പരസ്പരം മാറ്റി ഉപയോഗിച്ചാല്‍ ഈ ഭാഷയായി. പക്ഷെ പ്രയോഗത്തില്‍ കൊണ്ടു വരാന്‍ നിരന്തര പരിശീലനം കൂടിയേ തീരൂ.



“എല്ലാ സുഹൃത്തുക്കള്‍ക്കും നമസ്കാരം.“ എന്നാണ് മുകളില്‍ എഴുതിയത്.

എങ്ങനെ ഈ ഭാഷ എഴുതാം എന്ന് നോക്കാം.


സ്വരങ്ങള്‍ക്ക് പകരം “ക“ കാരം ചേർക്കണം. കകാരം വരുന്നിടത്തെല്ലാം ലോപിപ്പിച്ച് അതതിൽ ഉൾച്ചേർന്നിരിക്കുന്ന സ്വരങ്ങൾ മാത്രം ഉപയോഗിക്കണം.


അംഅഃ
കാകികീ കുകൂകൃകെ കേകൈകൊകോ കൗകംകഃ
ഉദാ: അകം = ക‌അം
മറ്റ് അക്ഷരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിധം പരസ്പരം മാറ്റി ഉപയോഗിക്കണം: 
ഖ - ഗഘ - ങച - ട
ഛ -ഠജ - ഝഞ - ബ
ഡ - ഢത - പദ - ധ
ഥ - ഫബ - ഭമ - ന
യ - ശര - ഷല - സ
വ - ഹ ക്ഷ - ളഴ - റ
ങ്ക - ഞ്ചണ്ട - ന്ത
മ്പ - ന്നന്റ - റ്റ
ൻ - ൽ ർ - ൾ
ക്ക - അ‌അ
  • സംഖ്യകളും തിരിച്ച് ഉപയോഗിക്കണം
1 - 23 - 45 - 6 7 - 89 - 0
നിയമങ്ങൾ ഓർത്തുവെക്കാൻ പ്രയാസം തന്നെ. പക്ഷെ ഈ ശ്ലോകം ഓര്‍ത്ത് വെച്ചാല്‍ മതി.

അകോ ഖഗോ ഘങശ്ചൈവ
ചടോ ഞണ തപോ നമഃ
ജഝോ ഡഢോ ദധശ്ചൈവ
ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ
വഹ ക്ഷള ഴറ ക്രമാൽ
ങ്കഞ്ച ണ്ടന്ത മ്പന്ന ന്ററ്റ ൻൽ ർൾ

ഈ ഉദാഹരണങ്ങള്‍ കൂടി ശ്രദ്ധിക്കുക: മലയാള കവിത = നസശാക്ഷ അഹിപ
2012 = 1921

അക്ഷരങ്ങളുടെ പരസ്പര മാറ്റ ക്രമങ്ങളില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തി സ്വന്തം ഗൂഢ ഭാഷ വികസിപ്പിച്ച് നോക്കുക.

Saturday, February 18, 2012

കേശം

കോഴിക്കോട്ട് തിരുകേശപ്പള്ളിക്ക് ശിലാസ്ഥാപനം നടത്തുന്നു എന്ന വിവരം ഉള്‍പ്പുളകത്തോടെയാണ് മൊയ്തീന്‍ ശ്രവിച്ചത്. കേട്ടറിഞ്ഞ് കേശം ഭീമാകാ‍രം പൂണ്ട് അദ്ദേഹത്തിന്റെ ആത്മാവില്‍ കുടിയേറിയിരുന്നു. മുടിയൊന്ന് കാണാനും, അതു തൊട്ട വെള്ളം കുടിക്കാനും, റബ്ബേ, എന്നാണ് നീ അവസരം തരിക എന്നോര്‍ത്ത് ഉള്ളുരുകി തേടിക്കൊണ്ടിരിക്കുമ്പോഴാണ് ഈ ശിലാസ്ഥാപനം.

മൊയ്തീന്‍ ഇത് വരെ കോഴിക്കോട് കണ്ടിട്ടില്ല. കേട്ടറിവേ ഉള്ളൂ. തന്റെ പാവം പിടിച്ച ഗ്രാമത്തില്‍ നിന്ന് അങ്ങോട്ട് നേരിട്ട് ബസ്സും ഇല്ല. പക്ഷെ അദ്ദേഹം തിരിഞ്ഞും മറിഞ്ഞും നോക്കാനൊന്നും പോയില്ല. ആദ്യം കണ്ട് ബസ്സില്‍ത്തന്നെ ചാടിക്കേറി, പ്രഖ്യാപിച്ചു: “ഞമ്മക്ക് കോയിക്കോട് എത്തണം". പിന്നെ ഒറ്റ ഇരിപ്പ്. ബാക്കിയൊക്കെ നിങ്ങളായിക്കോ എന്ന മട്ടില്‍. എടങ്ങറാക്കല്ലിന്‍ കാക്ക എന്ന് ബസ്സുകാരും. അവസാനം ചില യാത്രക്കാരാണ് ഇരിട്ടി ടൌണിലേക്കുള്ള ബസ്സില്‍ അങ്ങേരെ കയറ്റി വിട്ടത്. 

മൂന്ന് നാല് ബസ്സു മാറിയിട്ടാണെങ്കിലും, മൊയ്തീന്‍ കോഴിക്കോട്ടെത്തുക തന്നെ ചെയ്തു. അവസാനം കുറെ നടക്കേണ്ടി വന്നു എന്ന് മാത്രം. പടച്ചോന്റെ വേണ്ടുകയുണ്ടെങ്കില്‍ നടക്കാത്ത കാര്യമുണ്ടോ? പൂഴിയിട്ടാല്‍ താഴെ വീഴാത്ത പുരുഷാരത്തിന്റെ ഇടയിലൂടെ തിക്കിത്തിരക്കി മുന്നിലെത്തിയ മൊയ്തീന് പക്ഷെ തറയോ തറക്കല്ലോ ഒന്നും കാണാന്‍ പറ്റിയില്ല. വലിയ സ്റ്റേജില്‍ നിറയെ ഉസ്താദ് മാര്‍ മാത്രം! ദിക്റും ദുആയും പ്രസംഗങ്ങളും കഴിഞ്ഞപ്പോള്‍ മൊയ്തീന്, ഒന്ന് തിരിഞ്ഞു: തറക്കല്ലിടാന്‍ തറയും വേണ്ട, കല്ലും വേണ്ട; പടച്ചോന്റെ വേണ്ടുക മാത്രം മതി! എന്നാലും മുടിയൊന്ന് നേരെ ചൊവ്വെ കാണാന്‍ പറ്റാത്തതിലുള്ള നിരാശ പടച്ചോനോട് കരഞ്ഞു പറയാതിരിക്കാന്‍ മൊയ്തീനായില്ല.

ഇരുട്ടി വെളുത്തപ്പോഴേക്കും പുരുഷാരം അലിഞ്ഞു തീര്‍ന്നിരുന്നു. പോകാനിടമില്ലാത്തത് കൊണ്ട് മൊയ്തീന്‍ അവിടെത്തന്നെ നേരം വെളുപ്പിച്ചു. കഷ്ടിച്ച് വെളിച്ചം പരന്നപ്പോഴാണ് ആളൊഴിഞ്ഞ പറമ്പിന്റെ കോലം കണ്ട് മൊയ്തീന്‍ ഞെട്ടിപ്പോയത്. അങ്ങനെ നിരന്ന് കിടക്കുകയാണ്; വത്തക്കത്തൊണ്ട്, ഓറഞ്ച് തൊലി, കടലപ്പൊതി, ഐസ് ക്രീം കപ്പ്, മുട്ടായി കടലാസ് മുതലായവ. ഇരിക്കാന്‍ വിരിച്ച കടലാസ് വേറെ. സഹിക്കാന്‍ വയ്യാതെ അദ്ദേഹം വഴിയിലേക്കിറങ്ങി. നടപ്പാതയിലേക്ക് കാലെടുത്ത് വെച്ചതും, ദാ കിടക്കുന്നു താഴെ! പഴത്തൊലിയില്‍ ചവിട്ടിയതാണ്.

വീണിടത്ത് കിടന്ന് ചുറ്റും നോക്കിയ മൊയ്തീന് തീരെ സഹിച്ചില്ല. വഴിയില്‍ മുഴുവന്‍ കുപ്പയാണ്. വഴിയിലെ തടസ്സങ്ങള്‍ മാറ്റുന്നത് ഈമാന്റെ ഏറ്റവും ചെറിയ ഘടകമാണ് എന്നാണ് തിരുനബി അരുളിചെയ്തിരിക്കുന്നത്! ഇവിടെ എല്ലാവരും മുടിയുടെ കാര്യം കഴിഞ്ഞപ്പോള്‍ വഴി കുപ്പത്തൊട്ടിയാക്കിയിരിക്കുന്നു. കയ്യെത്തുന്നിടത്തെ കുപ്പയെല്ലാം മൊയ്തീന്‍ പെറുക്കിക്കൂട്ടി. കിട്ടിയ പ്ലാസ്റ്റിക് കീശയില്‍ നിറച്ചു. ഇനിയും എമ്പാടും ബാക്കിയുണ്ട്. പക്ഷെ കോരാന്‍ പാത്രമോ സമയമോ ഇല്ല.

അരണ്ട വെളിച്ചത്തില്‍, കുപ്പയിടാനൊരു സ്ഥലം തിരഞ്ഞ് അദ്ദേഹം നടക്കുകയാണ്. പെട്ടെന്നാണ് പോലീസ് ജീപ്പ് അടുത്ത് വന്നു സഡന്‍ ബ്രേക്കിട്ടത്. “കേറടാ വണ്ടിയില്‍” ഒറ്റ അലര്‍ച്ചയായിരുന്നു. മൊയ്തീന് ഒന്നും മനസ്സിലായില്ല.

മുപ്പത് മൈക്രോണില്‍ താഴെയുള്ള സഞ്ചി തൂക്കിപ്പിടിച്ചതിനും വഴിയോരത്ത് കച്ചറയിടാന്‍ ശ്രമിച്ചതിനും കൂടി ആയിരം രൂപ പിഴയടക്കാനില്ലാത്തത് കൊണ്ട് മൊയ്തീന്‍ ഇപ്പോഴും ജയിലിലാണത്രെ!

Thursday, December 29, 2011

ജുഗാഡ്

ആദ്യമായി ജുഗാഡ് കാണുന്നത് ആഗ്രയില്‍ ജോലിയെടുക്കുമ്പോഴായിരുന്നു. ഗ്രാമീണ പാതയില്‍ പൊടി പറത്തിക്കോണ്ടോടുന്ന ഒരു വിചിത്ര വാഹനം; ദൂരക്കാഴ്ച്ചയില്‍, അതായിരുന്നു ജുഗാഡ്. വാഹനമെന്ന് കേട്ടാല്‍ മനസ്സിലോടിയെത്തുന്ന രൂപത്തിനും ഇവനുമായി യാതൊരു സാമ്യവും ഇല്ല. പാടത്ത് വെള്ളമടിക്കുന്ന ഒരു ഡീസല്‍ എഞ്ചിനും അതിനു ചുറ്റും കുറെ ആളുകളും കൂടി ഒരു വലിയ മരപ്പെട്ടിയില്‍ കയറി ഇരുന്ന് നാലു ചക്രവും വെച്ച് ... അങ്ങനെ!!



ഓടിയോടി അവന്‍ അടുത്ത വയലിലേക്ക് ഇറങ്ങുന്നതാണ് പിന്നെ കണ്ടത്. ഡ്രൈവര്‍ ഇറങ്ങി ഡീസല്‍ എഞ്ചിന്‍ അഴിച്ചെടുത്ത് കിണറിനടുത്ത് സ്ഥാപിച്ച് വയലിലേക്ക് വെള്ളം പമ്പു ചെയ്യാന്‍ തുടങ്ങി. കൂടെ വന്ന ജോലിക്കാര്‍ വയലിലെ മറ്റു ജോലികളിലും മുഴുകി. ഒഴിഞ്ഞ വണ്ടി ഇപ്പോള്‍ വെറുമൊരു മരപ്പെട്ടി മാത്രം; നാലു ടയറും ഒരു സ്റ്റിയറിങ് വീലും ഉണ്ട്, എക്സ്ട്രാ. അപ്പോഴാണ് മനസ്സിലായത്, അവനെ ഇതു വരെ ഓടിച്ചു കൊണ്ട് വന്നവനാണ് കിണറ്റിന്‍ കരയിലിരുന്ന് കുലധര്‍മ്മം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്.

ജുഗാ‍ഡ് എന്ന നാടന്‍ ഹിന്ദി വാക്കിന്റെ ഏകദേശ പരിഭാഷ “തട്ടുമുട്ടു പരിഹാരം” എന്നാണ്. കൈവശമുള്ള സാധനങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ സാധിക്കുക എന്ന് സാരം. പഞ്ചാബിലാണത്രെ ഈ തട്ടുമുട്ട് വാഹനം ജന്മമെടുത്തത്. പഴയ വില്ലിസ് ജീപ്പിന്റെ ഷാസിയില്‍ ഒരു അഞ്ച് എച്ച് പി ഡീസല്‍ എഞ്ചിന്‍; ബോഡി എങ്ങനെയും ആവാം. മരമോ, തകിടോ, എന്തും! ആള്‍, കന്നുകാലി, കറ്റ, വൈക്കോല്‍ മുതലായവയെല്ലാം കയറ്റാവുന്ന കോലത്തിലായിരിക്കണമെന്നു മാത്രം. പാടത്തേക്ക് യജമാനനെയും വഹിച്ചു കൊണ്ട് പോയി വെള്ളമടിച്ച് കൊടുക്കുന്നവനായി മാറും ഈ ഡീസല്‍ എഞ്ചിന്‍ എന്ന് അത് കണ്ട് പിടിച്ചവന്‍ പോലും ഒരിക്കലും കരുതിക്കാണുകയില്ല്!

ഒന്നോര്‍ത്താല്‍ ഈ ജുഗാഡ് സംസ്കാരം നമ്മുടെയൊക്കെ ജീവിതത്തില്‍ ആഴത്തില്‍ വേരോടിയിട്ടില്ലേ? ഫ്രിഡ്ജിലെ ബാക്കി വന്നവ കൊണ്ടൊരു “ജുഗാഡ് സാമ്പാര്‍” ട്രൈ ചെയ്യാത്തവരുണ്ടോ? മോരുകൊണ്ടെന്തൊക്കെയാണ് നാം ചെയ്യുന്നത്. ചോറ് ഇഡ്ഡലിയാവുന്നതും, പശയാവുന്നതും ഈ തട്ടുമുട്ടു പരിഹാരം കൊണ്ടല്ലേ? പന്തലിന്റെ കാലുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു കുഴിച്ചിട്ടാല്‍ ചിതല്‍ പിടിക്കുകയേ ഇല്ല. ചിതലിന് നേരെയും ജുഗാഡ്!                                              


ജുഗാഡ് കണ്ട് പിടിച്ചില്ലായിരുന്നെങ്കില്‍ കുഞ്ഞുങ്ങളെങ്ങനെ ക്രിക്കറ്റ് കളിക്കുമായിരുന്നു ആവോ!       ശരിക്കുമാലോചിച്ചാല്‍ നമ്മുടെയൊക്കെ ജീവിതം തന്നെ ഒരു ജുഗാഡിലല്ലേ മുന്നോട്ട് പോകുന്നത്!

Sunday, December 4, 2011

ഈ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല!!!!!!

കടക്കെണിയിലായ കര്‍കരുടെ ആത്മഹത്യയുടെ കാരണം കുടുംബശ്രീ വായ്പകള്‍ അല്ല എന്ന്‍ ഒടുവില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു!

വെറുതെ അങ്ങ് പറഞ്ഞതല്ല. ആത്മഹത്യ ചെയ്ത പത്തു കര്‍ഷകരുടെ കുടുംബത്തിലെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷമാണ് നിഗമനം. റിപ്പോര്‍ട്ടിന്റെ കോപ്പി മുഖ്യമന്ത്രിക്കും പത്രങ്ങള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. ആത്മഹത്യകള്‍ക്ക് കുടുംബശ്രീ വായ്പകളും കാരണമാവുന്നുണ്ട് എന്ന മാധ്യമങ്ങളുടെ ആരോപണം മൂലമാണത്രെ ഇങ്ങനെ ഒരു പഠനം വേണ്ടി വന്നത്.

ഇനി, പഠനം നടത്തിയത് ആരാണെന്നല്ലേ? വേറെയാരുമല്ല; കുടുംബശ്രീ മിഷന്‍ തന്നെ!

ഇനിയിപ്പോള്‍ എല്ലാ ബാങ്കുകാരും, ഫൈനാന്‍സുകാരും, അണ്ണന്മാരും ഇറങ്ങിത്തിരിക്കും, സ്വന്തം അന്വേഷണക്കമ്മീഷനുകളുമായി! അവരുടെ റിപ്പോര്‍ട്ടുകളും വ്യത്യസ്ഥമാവാനിടയില്ല. എല്ലാവരും കൈ കഴുകി ഒഴിഞ്ഞാല്‍ പിന്നെ കളത്തില്‍ ബാക്കിയാവുന്നത് മരിച്ച കര്‍ഷകനും മരിച്ചു ജീവിക്കുന്ന അവന്റെ കുടുംബവും മാത്രം!


റിപ്പോര്‍ട്ടിലെ ചില കണ്ടെത്തെലുകളെങ്കിലും ചര്‍ച്ച ആവശ്യപ്പെടുന്നവയാണ്. ഈ പത്തില്‍ നാലു കുടുംബങ്ങള്‍ക്ക് കുടുംബശ്രീയില്‍ നിന്ന് വായ്പ ലഭിച്ചിട്ടില്ല. അതിനാല്‍ തങ്ങള്‍ മൂലം കടക്കെണിയിലായി എന്ന ദുഷ്പേര് വരാന്‍ കാരണമില്ല എന്നതാണ് ഒരു വാദം. തങ്ങളു ടെ മെംബറുടെ കുടുംബത്തിന്റെ കഷ്ടാവസ്ഥ കണ്ട് മനസ്സിലാക്കി ചെറിയ തുകകള്‍ വായ്പ നല്‍കുവാന്‍ ഏതൊരു കുടുംബശ്രീയും ഉത്സാഹിക്കാറുണ്ട്; അതവരുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. തിരിച്ചടവിന് കുടുംബത്തിന് കഴിവുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നു മാത്രമേയുള്ളു. ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍, അങ്ങനെ ഒരു ഉറപ്പ് ഇല്ലാത്തതിനാല്‍ അവര്‍ക്ക് വായ്പ നല്‍കി തത്കാല ബുദ്ധിമുട്ടില്‍ നിന്ന് കര കയറ്റാന്‍ പ്രസ്തുത കുടുംബശ്രീ ഉത്സാഹിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. ഈ താത്കാലിക കരകയറ്റല്‍ പല കുടുംബങ്ങളെയും ആത്മഹത്യയില്‍ നിന്നു രക്ഷിച്ചിട്ടുണ്ട്.  (ചിലരെങ്കിലും കൂടുതല്‍ വലിയ കുഴികളിലേക്ക് വീണിട്ടുമുണ്ട്.)

ബാക്കി ആറു കുടുംബങ്ങളില്‍ ഒന്നര മുതല്‍ ഇരുപത്തിരണ്ട് ശതമാനം വരെ മാ‍ത്രമെ കുടുംബശ്രീ വായ്പകളുടെ തോത് ഉള്ളുവത്രെ! ശരി തന്നെ; ഏറ്റവും കുറഞ്ഞത് ഇത്രയും ശതമാനം ഉത്തരവാദിത്വമെങ്കിലും ഇവര്‍ ഏറ്റെടുക്കേണ്ടതല്ലേ? മൊത്തത്തില്‍ കൈ കഴുകാമോ? ഇനി മറ്റൊരു കാര്യം. സ്വയം സഹായ സംഘങ്ങളുടെ വായ്പാതിരിച്ചടവ് തോത് പൊതുവില്‍  ഉയര്‍ന്നിരിക്കുന്നതിന്റെ ഒരു പ്രധാന കാരണം സംഘമൊന്നാകെ വായ്പക്കാരനില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം (Peer pressure) തന്നെയാണ്. അയല്‍ വാസികളുടെ മുന്നില്‍ മാനം കെടുന്നതിനേക്കാള്‍ ഭേദം ആത്മഹത്യ തന്നെ എന്ന് ഒരു നിമിഷം ആ പാവം ചിന്തിച്ച് പോയിട്ടുണ്ടാകാം.

കുടുംബശ്രീ വായ്പകള്‍ക്ക് 6.6% പലിശ മാത്രമേ ഉള്ളൂ എന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു! നൂറിന് രണ്ട് രൂപ എന്നതാണ് കുടുംബശ്രീ നാട്ടുനടപ്പ്. സ്വന്തം പണം സ്വന്തം മെംബര്‍മാര്‍ക്ക് മാത്രം നല്‍കുന്നതിനാല്‍ ഇതൊരു കുറ്റവുമല്ല. റിപ്പോര്‍ട്ടില്‍ യഥാര്‍ത്ഥ ചിത്രം കാണിക്കാമായിരുന്നു.

വാസ്തവത്തില്‍ കുടുംബശ്രീ ഇങ്ങനെ ജാമ്യം എടുക്കേണ്ട ആവശ്യം ഒന്നും ഇല്ല. പണം കടം കൊടുക്കുന്നതും അതു നിയമപ്രകാരം തിരിച്ചു ചോദിക്കുന്നതും ഒരു കുറ്റമല്ല. തിരിച്ചു ചോദിക്കുന്നതും നിയമനടപടികള്‍ എടുക്കുന്നതും അവരവരുടെ നില നില്‍പ്പിന്റെ തന്നെ ഭാഗമാണ്.

കൃഷിക്കാരാവട്ടെ, വളരെ ആത്മാര്‍ത്ഥതയുള്ളവരുമാണ്.  വിളവിന് മതിയായ വില ലഭിച്ചാല്‍ 99% കര്‍ഷകരും വായ്പ അടക്കുവാനാണ് ആദ്യം ഓടുക.

അതിനാല്‍ നമ്മുടെ നട്ടെല്ലായ കര്‍ഷകര്‍ക്ക് അവരുടെ അദ്ധ്വാനത്തിന് മതിയായ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രം മതി, ഇത്തരം ആത്മഹത്യകള്‍ കുറയുവാന്‍.

                                             --------------------------------------------------









Sunday, November 20, 2011

റോസ്സ് ഐലന്റ് - ആന്‍ഡമാന്‍




റോസ്സ് ഐലന്റ് - ആകാശക്കാഴ്ച

വര്‍ഷങ്ങളായി ജപ്പാന്‍ ഗവര്‍മെന്റ് ഇന്ത്യന്‍ ഗവര്‍മെന്റിനോട് ഒരു അഭ്യര്‍ത്ഥന നടത്തിക്കൊണ്ടിരിക്കുകയാണത്രെ! നയതന്ത്ര തലത്തില്‍...... അതീവ രഹസ്യമായി!! ആന്‍ഡമാനിലെ ഒരു കുഞ്ഞു ദ്വീപായ റോസ്സ് ഐലന്റ് ഒരു ദിവസത്തിന് അവര്‍ക്ക് പാട്ടത്തിന് നല്‍കണം. ഒറ്റ ദിവസത്തിന് ശേഷം ഭദ്രമായി തിരിച്ചേല്‍പ്പിക്കാം! കനത്ത ഒരു പ്രതിഫലവും നല്‍കാം!

നമ്മുടെ സര്‍ക്കാര്‍ ഇതുവരെ ഈ ഓഫര്‍ സ്വീകരിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ജപ്പാന്റെ വിചിത്രമായ ഈ ആഗ്രഹത്തിന്റെ പൊരുളറിയുവാന്‍ നാം രണ്ടാം ലോക മഹായുദ്ധത്തിനും മുന്‍പുള്ള കാലഘട്ടത്തിലേക്ക് സഞ്ചരിക്കണം.
വെല്‍കം റ്റു റോസ്സ് ഐലന്റ്!

ആന്‍ഡമാന്‍ ദീപസമൂഹത്തിലെ ഒരു ചെറിയ ദ്വീപാണ് റോസ്സ് ഐലന്‍ഡ് (Ross island). കേവലം 70 ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണം.  ഇപ്പോള്‍ ഇന്ത്യന്‍ നേവിയുടെ നിയന്ത്രണത്തിലാണ്. ജനവാസം ഇല്ല. ടൂറിസ്റ്റുകളും ഉദ്യോഗസ്ഥന്മാരും മാത്രം! സന്ധ്യ കഴിഞ്ഞാല്‍ പിന്നെ ദ്വീപില്‍ മാനുകളും, കോഴികളും, മയിലുകളും മറ്റും മാത്രം ബാക്കിയാവും.



ഡാനിയല്‍ റോസ്സ് എന്ന മറൈന്‍ സര്‍വേയര്‍ ഈ ദ്വീപ് അടയാളപ്പെടുത്തിയതിന് ശേഷം, ഉടനെത്തന്നെ ഇവിടെ ആദ്യ ത്തെ കെട്ടിടം - ഒരു ആസ്പത്രി- നിലവില്‍ വന്നു;  1789 ല്‍. കാടു മൂടിയ ദ്വീപ് വെട്ടിത്തെളിയിക്കുവാനും നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുവാനും കുറെ കഷ്ടപ്പെട്ടെങ്കിലും അന്ന് ദ്വീപില്‍ കുടിയേറിയ വെള്ളക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഉപകാരപ്രദമായിരുന്നു, ഈ ആസ്പത്രി. പക്ഷെ 1796 ആയപ്പോഴേക്കും പടര്‍ന്ന് പിടിച്ച മഹാമാരികള്‍ ആസ്പത്രിക്ക് ആവശ്യക്കാരില്ലാത്ത നിലയിലേക്കെത്തിച്ചു, കാര്യങ്ങള്‍. പിന്നെയും 62 കൊല്ലം കഴിഞ്ഞാണ് വന്‍കരയില്‍ നിന്നു ഇവിടേക്ക് ആളെത്തുന്നത്; നാടു കടത്തപ്പെട്ട കൊടും കുറ്റവാളികളുടെ രൂപത്തില്‍. 1857 മുതല്‍ ആന്‍ഡമാനിലേക്ക് സ്വാതന്ത്യ സമര സേനാനികളെയും നാടു കടത്തിത്തുടങ്ങി. ഒടുക്കം ബ്രിട്ടീഷുകാര്‍, പ്രധാന ജയില്‍ പോര്‍ട്ട് ബ്ലെയറിലും വസതികളും ഓഫീസുകളും മറ്റും റോസ്സ് ഐലന്റിലും എന്നു നിശ്ചയിച്ച് വീണ്ടും കെട്ടിടങ്ങള്‍ പണി തുടങ്ങി. 1857 ല്‍ ഏതൊരു മരം മുറിച്ചാലും, ഇട തിങ്ങിയ കാട് കാരണം നിലത്തു വീഴാത്ത അവസ്ഥയായിരുന്നു റോസ് ഐലന്റില്‍. പതുക്കെ പതുക്കെ ഇവിടെ, പള്ളി, സിമിത്തേരി, ബേക്കറി, നൃത്ത ശാല, ബസാര്‍, ജല ശുദ്ധീകരണ ശാല, പ്രിന്റിംഗ് പ്രെസ്സ്, ബാള്‍ റൂം, റ്റെന്നിസ് കോര്‍ട്ട്, നീന്തല്‍ കുളം മുതലായ സജ്ജീകരണങ്ങള്‍ എല്ലാം ആയി. കൂടെ കിഴക്ക് പടിഞ്ഞാറായി ദ്വീപിന് കുറുകെ ഒരു മതിലും. മതിലിന്റെ ഒരു വശത്ത് ബ്രിട്ടീഷു കാരുടെ ഭവനങ്ങള്‍; മറുവശത്ത് അവരുടെ ജോലിക്കാരുടെയും.


26-06-1941 ഇന്ത്യന്‍ സമയം വൈകീട്ട് 04.21 ന്  ഉണ്ടായ അതിശക്തമായ ഒരു ഭൂകമ്പം, ദ്വീപിനെ നെടുകെ പിളര്‍ന്നു. പിളര്‍ന്ന ഒരറ്റം കടലില്‍ താഴുകയും, മറ്റെ അറ്റം അതിന്റെ മുകളില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഏതായാലും ദ്വീപിന്റെ വിസ്തീര്‍ണ്ണം ഏതാണ്ട് 70 ഏക്കറായി കുറഞ്ഞു; ഭൂമിയുടെ ചെരിവുകള്‍ മാറി മറിയുകയും ചെയ്തു. ഏറെക്കുറെ എല്ലാ കെട്ടിടങ്ങളും ഭാഗികമായോ പൂര്‍ണ്ണമായോ നശിച്ചു പോകുകയോ ചെയ്തു.അതോടെ ബ്രിട്ടീഷുകാര്‍ ഈ ദ്വീപ് ഉപേക്ഷിച്ച പോലെയായി!


ദ്വീപ് മുറിഞ്ഞ് താഴ്ന്നത് ഇവിടം മുതലാണത്രെ!
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്! ഇന്ന് ഇവ നോക്കിക്കാണുമ്പോള്‍, ആ പഴയ പണിക്കാരെ നാം മനസ്സാ വണങ്ങും. ഒന്നര നൂറ്റാണ്ടോളം പ്രകൃതിയുടെ താഡനങ്ങളേറ്റുവാങ്ങിക്കൊണ്ട് അവശിഷ്ടങ്ങള്‍ തല ഉയര്‍ത്തിത്തന്നെ നില്‍ക്കുന്നു.

പള്ളിയുടെ അവശിഷ്ടം
പവര്‍ ഹൌസ്

അരയാലിംഗനം!

ജല ശുദ്ധീകരണ ശാല.

കാലത്തിനു പോലും തോല്‍പ്പിക്കാനാവാത്തവ!

താങ്കള്‍ എന്നെ കാണാന്‍ വൈകി- 150 വര്‍ഷത്തോളം!
 1942 മാര്‍ച്ച് 23 ന് ജപ്പാന്‍കാര്‍ ആന്‍ഡമാന്‍ കീഴടക്കി. തകര്‍ന്നു കിടന്ന റോസ് ഐലാന്റില്‍ അവര്‍ മിലിറ്ററി ക്യാമ്പ് തുടങ്ങി. ജാപ്പാനീസ് ബങ്കറുകള്‍ എന്നറിയപ്പെടുന്ന നിരവധി ഭൂഗര്‍ഭ അറകള്‍ അവര്‍ നിര്‍മ്മിച്ചു. പല ബങ്കറുകളും നശിച്ചു പോയി. അപകടാവസ്ഥയിലായതിനാല്‍ ബാക്കിയുള്ളതിലേക്ക് പ്രവേശനവും ഇല്ല.
ജാപ്പനീസ് ബങ്കര്‍
                                                    

വിലപിടിപ്പുള്ള നിധികള്‍ ഈ ദ്വീപിലെവിടെയൊക്കെയോ ജപ്പാന്‍കാര്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നാണ് ശ്രുതി. ഇത് കൈക്കലാക്കാനാണ് പോലും അവര്‍ ദ്വീപ് പാട്ടത്തിന് ചോദിക്കുന്നത്. നമ്മളല്ലേ കക്ഷികള്‍! നമുക്ക് കിട്ടാത്തവ മറ്റുള്ളവര്‍ക്ക് കൊടുത്ത ചരിത്രമുണ്ടോ? ജപ്പാന്‍കാര്‍ പോയി പണി നോക്കട്ടെ. അല്ല പിന്നെ! (ഞാനും കുറച്ചൊക്കെ അവിടെ തിരഞ്ഞു നോക്കി, കേട്ടൊ!)

ജപ്പാന്‍കാര്‍ കാരണം ആന്‍ഡമാനില്‍ നമുക്കും അഭിമാനിക്കാന്‍ ചില മുഹൂര്‍ത്തങ്ങള്‍ വീണ് കിട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് ആദ്യമായി (താത്കാലികമായെങ്കിലും) മോചിപ്പിക്കപ്പെട്ട ഇന്ത്യന്‍ പ്രദേശം ആന്‍ഡമാന്‍ ആണ്. 1943 ഡിസംബര്‍ 29ന് നേതാജി ഇവിടെയെത്തി, ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. പക്ഷെ 1945 ല്‍ ജപ്പാന്‍ യുദ്ധത്തില്‍ തോറ്റതോടു കൂടി എല്ലാം പഴയ പടിയായി.

1979 ഏപ്രില്‍ 18 ന് റോസ്സ് ഐലന്റ് ഇന്ത്യന്‍ നേവിക്ക് ഏല്‍പ്പിച്ചു കൊടുത്തു; പോര്‍ട്ട്ബ്ലെയറിന്റെ രക്ഷക്കു വേണ്ടി. പക്ഷെ കാലങ്ങളായി  റോസ്സ് ഐലാന്റ്  ചെയ്തു കൊണ്ടിരുന്നത് അതു തന്നെ യായിരുന്നു. 1941 ലെയും,2004 ലെയും സുനാമികളുടെ ആഘാതം മുഴുവന്‍ ഏറ്റു വാങ്ങി പോര്‍ട്ട്ബ്ലെയറിനെ രക്ഷിച്ചത് റോസ്സ് ഐലന്റ് ആയിരുന്നു.

സുനാമിക്കെടുതികളില്‍ നിന്ന് തല ഉയര്‍ത്തുന്ന മരങ്ങള്‍..


റോസ്സ് ഐലന്റ് ഇല്ലായിരുന്നെങ്കില്‍ പോര്‍ട്ട് ബ്ലെയര്‍ മുഴുവനും സുനാമി കൊണ്ട് പോകുമായിരുന്നു എന്നാണ് വിദഗ്ദ്ധാഭിപ്രായം.

അമ്മയുടെ സ്നേഹം പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ഒരു മൂത്ത സഹോദരിയെപ്പോലെ റോസ് ഐലന്റ് ഇന്നും പോര്‍ട്ട് ബ്ലെയറിനെ കാത്തു രക്ഷിച്ചു കൊണ്ടിരിക്കുന്നു.