Sunday, November 21, 2010

മരണാഘോഷം

പ്രഭാത സവാരിക്കിറങ്ങിയവരാണാദ്യം കണ്ടത്. കള്ളു ഷാപ്പിനപ്പുറത്തെ വളവില്‍ ഒരാള്‍ ഏങ്കോണിച്ച് കിടക്കുന്നു. ജീവനില്ല. മുഷിഞ്ഞ വേഷം, അതിലും മുഷിഞ്ഞ തോള്‍ സഞ്ചിയും, മാസങ്ങളായി ഷേവു ചെയ്യാത്ത മുഖവും. മരണത്തിന്റെ മണത്തേക്കാളേറെ പുളിച്ച കള്ളിന്റെ വാടയായിരുന്നു, അയാള്‍ക്ക്. അവിടെ കൂടി നിന്നവര്‍ പിറുപിറുത്തുകൊണ്ട് പതുക്കെ പിരിഞ്ഞ് പോയി. "നാശം, മിനക്കെടുത്താന്‍ ഓരോന്ന് വലിഞ്ഞു കയറി വരും; ഇവനൊന്നും മോന്തിച്ചാവാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ?"

വഴിപോക്കരെല്ലാം ശവത്തെ പ്രാകിക്കൊണ്ട് കടന്നു പോയി. പിന്നെയെപ്പോഴൊ, സ്ഥലത്തെ യുവജന ക്ലബ്ബ്കാര്‍ ശവത്തെ ഏറ്റെടുത്തു. പോലീസുകാരെ വിളിച്ചതും, ശവം മോര്‍ച്ചറിയിലെത്തിച്ചതും അവരാണ്. കള്ള് അവരുടെയും വീക് നെസ്സ് ആയിരുന്നല്ലോ!

ശവം പൊക്കിയെടുത്ത് വണ്ടിയില്‍ വെക്കുമ്പോഴാണ് ആ തോള്‍ സഞ്ചി താഴെ വീണതും, മുഷിഞ്ഞ കടലാസ് കെട്ട് പുറത്തേക്ക് തെറിച്ചതും.ചെറുപ്പക്കാരിലൊരാള്‍ അതെടുത്ത് നോക്കി. വില കുറഞ്ഞ കടലാസില്‍ കുനുകുനാ എഴുതിക്കൂട്ടിയ കുറച്ചു കവിതകള്‍! അയാള്‍ വലിയ കവിതാപ്രേമിയൊന്നും ആയിരുന്നില്ല. അതിനാല്‍ കടലാസുകെട്ട് അയാളുടെ പാന്റിന്റെ പിന്‍ പോക്കറ്റില്‍ തത്കാലം വിശ്രമിച്ചു. അനാഥ ശവത്തെ വേണ്ട പോലെ കൈകാര്യം ചെയ് ത സംതൃപ്തിയില്‍ അവര്‍ പിരിഞ്ഞു.

വൈകിട്ടത്തെ കുടിവട്ടം കേമമായിരുന്നു. ഒരു നല്ല കാര്യം ചെയ്ത ആവേശത്തിലായിരുന്നു മെമ്പര്‍മാര്‍ എല്ലാവരും. കുടി കുറെ മൂത്തപ്പോളാ‍ണ് നമ്മുടെ ചങ്ങാതിക്ക് കടലാസിന്റെ ഓര്‍മ വന്നത്. അയാള്‍ അതെടുത്ത് കൂട്ടത്തിലെ കവിക്കേല്‍പ്പിച്ചു കൊടുത്തു. കവി അവ ഓരോന്നായി ഉച്ചത്തില്‍ ചൊല്ലാനും തുടങ്ങി.

കുടിയും ആലാപനവും കുറെ മുന്നേറിയപ്പോഴാണ് ഒരുത്തന് സംശയം! അല്ല, നമ്മള്‍ ഒരു കവിയെയല്ലെ ആരുമറിയാതെ ധര്‍മാ‍ശുപത്രിയിലെ മോര്‍ച്ചറിയില്‍ കൊണ്ടു പോയി തള്ളിയത്? കവിക്ക് പറഞ്ഞതല്ലെ കള്ളുകുടി! നമ്മളദ്ദേഹത്തെ വേണ്ടത്ര ബഹുമാനിച്ചില്ലല്ലോ! പരിഹാരം ചെയ്യണം. നാലുപേരറിയെ നമുക്ക് കവിയുടെ ശവ സംസ്കാരം നടത്തണം.

എല്ലാവര്‍ക്കും സമ്മതം.

പക്ഷെ, ഒരു പ്രശ്നം. കവിയുടെ പേരെന്താണെന്നൊരു പിടിയുമില്ല. ബാക്കി വിവരങ്ങളെപ്പറ്റി പിന്നെ പറയേണ്ടല്ലോ! നാട്ടിലൊക്കെ പരതിയിട്ടും ഒരു രക്ഷയുമില്ല! ഒടുവില്‍ ഒരു ഷീറ്റിന്റെ പുറകില്‍ വൃത്തി കെട്ട കയ്യക്ഷരത്തില്‍ നാണപ്പന്‍ എന്ന് എഴുതിയിരുന്നത് ആരോ കണ്ട് പിടിച്ചു. അങ്ങനെ പേരിന്റെ പ്രശ്നം തത്ക്കാലം പരിഹരിച്ചു. മറ്റു വിശദാംശങ്ങള്‍ തത്കാലം ഒഴിവാക്കാം എന്നും തീരുമാനമായി. അവധൂതനെപ്പോലെ ജീവിച്ച കവി എല്ലാവരില്‍ നിന്നും, തന്നില്‍ നിന്നു പോലും ഓടിയൊളിക്കുകയായിരുന്നു എന്ന് വെച്ചു കാച്ചാം!

ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം മുതലായ നൂലാമാലകള്‍ കഴിയാന്‍ ഇനിയും രണ്ട് ദിവസം കഴിയുമെന്ന് കേട്ടപ്പോല്‍ സംഘത്തിന് സമാധാനമായി. പബ്ലിസിറ്റിക്ക് ഇഷ്ടം പോലെ സമയമുണ്ടല്ലോ! പിന്നെ, പത്രക്കാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ചാനലുകാര്‍ എല്ലാവരും നിരന്നു. അനാഥ ശവം ഒരു നാളു കൊണ്ട് മഹാകവി നാണപ്പനായി മാറി. അഴിഞ്ഞുലഞ്ഞ തലമുടിയുമായി, പരേതന്റെ ഭാര്യ പോലും ചാനലില്‍ നിറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി പ്രതിനിധിയെ പറഞ്ഞയച്ചു. പക്ഷെ, ആചാര വെടിക്ക് അനുമതി ഉണ്ടായില്ല.

ശവമടക്ക് കേമമായിരുന്നു. അതിലിടക്ക് അനാഥ ശവത്തിന് വില പറഞ്ഞുറപ്പിച്ചിരുന്ന പ്രൈവറ്റ് മെഡിക്കല്‍ കോളേജുകാര്‍ ചില കുത്തിത്തിരുപ്പിനെല്ലാം ശ്രമിച്ചെങ്കിലും, ക്ലബ്ബുകാരുടെ സമര്‍ത്ഥമായ ഇടപെടല്‍ കാരണം അവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.

ഭാഗ്യത്തിന് അന്നു തിരഞ്ഞെടുപ്പോ, ബോംബേറോ ഒന്നും ഉണ്ടായില്ല. അതിനാല്‍ പത്രങ്ങളിലും ചാനലുകളിലും നാണപ്പന്‍ നിറഞ്ഞു നിന്നു.

പിറ്റേന്നത്തെ കുടിവട്ടത്തിലേക്കാണ് താടി നീട്ടി വളര്‍ത്തിയ, ക്ഷുഭിതനായ ഒരാള്‍ കടന്നു വന്നത്.

ആരാ? സാമാന്യം പിപ്പിരിയായിക്കഴിഞ്ഞിരുന്ന ക്ലബ്ബ് കവി ഒരു ചോദ്യമെറിഞ്ഞു,

ഞാന്‍. കവി നാണപ്പന്‍. നിങ്ങളെല്ലാവരും കൂടി എന്നെ ഇന്നലെ കുഴിച്ചിട്ടു,

അതെ. തനിക്ക് ഇനിയെന്ത് വേണം? വേണ്ടത്ര പബ്ലിസിറ്റി ഞങ്ങള്‍ സംഘടിപ്പിച്ചു തന്നില്ലേ?

നല്ല പബ്ലിസിറ്റി. എടോ, ഒരു തുള്ളി കുടിക്കാത്ത ഞാനിപ്പോള്‍ അടിച്ചു പൂസായി വഴിയില്‍ കിടന്നു ചത്തു എന്നായി. നിങ്ങളെല്ലാവരും കൂടി ആരെയാണ് കൊന്ന് കുഴിച്ചിട്ടത് എന്ന് വല്ല വിവരവും ഉണ്ടോ? എവിടുന്ന് തപ്പിയെടുത്തു, നിങ്ങളെന്റെ ഭാര്യയെന്ന് പരിചയപ്പെടുത്തിയ പെണ്ണിനെ? വീട്ടിലെത്തിയാല്‍ ഞാനെന്റെ ഭാര്യയോടെന്തു പറയും? മക്കളെന്നെപ്പറ്റി എന്തു കരുതും?

ഇനിയിപ്പോള്‍ രണ്ട് വഴിയേയുള്ളൂ. ക്ലബ് കവി ഇടപെട്ടു. ഒന്നുകില്‍ നിങ്ങള്‍ പരേതനാവാന്‍ സമ്മതിക്കുക. ബാക്കി ഞങ്ങള്‍ കൈകാര്യം ചെയ്തു കൊള്ളാം. ഇരു ചെവി അറിയാതെ തന്നെ കൊന്നു കുഴിച്ചു മൂടിത്തരാം. അല്ലെങ്കില്‍ തത്കാലം നിങ്ങളുടെ ഐഡന്റിറ്റി മൂടി വെച്ച് മിണ്ടാതിരിക്കുക. ഏതാനും മാസങ്ങള്‍ ക്ഷമിച്ചിരുന്നാല്‍ പൊതുജനം എല്ലാം മറക്കും. അതു വരെ വല്ല തൂലികാ നാമത്തിലും എഴുത്.


കവി എന്തോ പ്രതിഷേധിക്കാനാഞ്ഞു. പക്ഷെ, ഒരൊറ്റ ചോദ്യത്തിലയാളൊതുങ്ങി.
"നിനക്കെന്താ, അയ്യപ്പനാകണോ?".



Original post at:

Wednesday, May 5, 2010

ജീവിതം

പ്രണയം പെയ്തൊഴിഞ്ഞപ്പോള്‍
പ്രേയസിക്ക് ഞാനൊരു പരാതിപ്പെട്ടി!

പിന്നെ, മക്കളായപ്പോള്‍,
അവര്‍ക്ക് ഞാന്‍ വെറുമൊരു പണപ്പെട്ടി.

അച്ഛനുമമ്മയ്ക്കും ഞാന്‍,
എന്നുമൊരു ശകാരപ്പെട്ടി.

എന്നിങ്ങെത്തുമെന്റെ
(ശവ)പ്പെട്ടി?

Saturday, March 20, 2010

ഇസ്ലാമിക് ബാങ്കിനെപ്പറ്റി അല്പം.

ഇന്നു ലോകത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും അതോടൊപ്പം തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം. ഇടക്കിടെയുണ്ടാവുന്ന സാമ്പത്തിക മാന്ദ്യങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും ശേഷം ഈ ചര്‍ച്ചകളും വളരെ സജീവമാകും. ഇസ്ലാമിന്റെ ആവിര്‍ഭാവകാലം തൊട്ടേ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവും നടപ്പിലായിട്ടുണ്ട്. അതിന്റെ നിരവധി ജാലകങ്ങളില്‍ ഒന്നു മാത്രമാണ് ഇസ്ലാമിക് ബാങ്കിങ്ങ്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു കൊണ്ട് നടത്തപ്പെടുന്ന ബാങ്കിങ്ങിനെ നമുക്ക് ഇസ്ലാമിക് ബാങ്കിങ്ങ് എന്നു വിളിക്കാം.

ഇസ്ലാം എന്നത് നിരവധി പ്രവാചകരിലൂടെ ജനങ്ങളിലേക്ക് എത്തിക്കപ്പെട്ട, ദൈവീക നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണ്. പലരും കരുതുന്നതു് പോലെ ഇസ്ലാമിനു തുടക്കമിട്ടത് മുഹമ്മദ് എന്ന പ്രവാചകനല്ല. അദ്ദേഹം പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണെന്നു മാത്രം. ജീവിതത്തിലെ മറ്റു പല കാര്യങ്ങളില്‍ എന്ന പോലെ സാമ്പത്തിക കാര്യങ്ങളിലും ഇസ്ലാമിനു പരിപക്വമായ വീക്ഷണങ്ങള്‍ ഉണ്ട്.

ഭൂമിയിലെ വിഭവങ്ങള്‍ ദൈവം എല്ലാ ജീവജാ‍ലങ്ങള്‍ക്കും വേണ്ടി സൃഷ്ടിച്ചതാണ്. എന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് തുല്ല്യ നിലയിലല്ല.അത്തരം ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതി ഇസ്ലാം ഒരിക്കലും മുന്നോട്ടു വെക്കുന്നുമില്ല. എന്നാല്‍ സമ്പത്തിനെ അവജ്ഞയോടെ നോക്കിക്കാണുന്ന സന്യാസ ജീവിതമോ, സമ്പത്ത് ഏതാനും വ്യക്തികളില്‍ മാത്രം കേന്ദ്രീകൃതമാകുന്ന കാപ്പിറ്റലിസ്റ്റിക് വ്യവസ്ഥിതിയോ ഇസ്ലാം അനുകൂലിക്കുന്നില്ല. സമൂഹത്തിനോടുള്ള ബാദ്ധ്യതക്ക് ഇസ്ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. അയല്‍ വാസി (ഏതു മതത്തില്‍ പെട്ടവനായാലും) പട്ടിണി കിടക്കുമ്പോള്‍, വയര്‍ നിറച്ചുണ്ണുന്നവന്‍ ഇസ്ലാമില്‍ പെട്ടവനല്ല തന്നെ.

ഇസ്ലാമിക മൂല്യങ്ങള്‍ പ്രകാരമുള്ള സമത്വം, ജീവിത വിഭവങ്ങള്‍ സമ്പാദിക്കുവാന്‍ വേണ്ടി നടത്തുന്ന പരിശ്രമങ്ങളിലെ അവസര സമത്വമാണ്. സമൂഹത്തിന് ദോഷം ചെയ്യാത്ത, ദൈവിക ശാസനകള്‍ക്ക് വിരുദ്ധമല്ലാത്ത, ഏത് തൊഴിലും ചെയ്ത് സമ്പത്ത് നേടുവാന്‍ ഇസ്ലാം അനുവദിക്കുന്നു. തൊഴിലില്‍ ഉച്ച നീചത്വങ്ങളില്ല.സമ്പാദിച്ചത് ന്യായമായ മാര്‍ഗങ്ങളില്‍ ചെലവഴിക്കാനും ഇസ്ലാം ആവശ്യപ്പെടുന്നു. ലുബ്ധ് ഇസ്ലാം അംഗീകരിക്കുന്നില്ല.

നിഷിദ്ധമായ ധനസമ്പാദന മാര്‍ഗ്ഗങ്ങള്‍ ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികള്‍ക്കോ, നാടിന് പൊതുവേയോ വിനാശകരമായ എല്ലാം ഇതില്‍ ഉള്‍പ്പെടും. മദ്യം, മറ്റു ലഹരി പദാര്‍ഥങ്ങള്‍, വേശ്യാവൃത്തി, ചൂതാട്ടം, ലോട്ടറി, പലിശ ഇടപാടുകള്‍, ഊഹക്കച്ചവടം, വ്യക്തതയില്ലാത്ത ഇടപാടുകള്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, ഇല്ലാത്ത ഗുണങ്ങള്‍ പരസ്യം ചെയ്തോ, ദോഷങ്ങള്‍ മറച്ചു വെച്ചോ വില്‍പ്പന വര്‍ദ്ധിപ്പിക്കല്‍ മുതലായവ തീര്‍ത്തും നിരോധിക്കപ്പെട്ടിരിക്കുന്നു.

ഇതു പോലെ, നിര്‍ബന്ധ ദാനം (സക്കാത്ത്) ഇസ്ലാമിലെ ഒരു പ്രധാന നിയമമാണ്. ശേഖരിച്ചു വെക്കപ്പെടുന്ന സമ്പത്തിനും, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും, ഖനിജങ്ങള്‍ക്കും മറ്റും, നിബന്ധനകള്‍ക്ക് വിധേയമായി, നിശ്ചിത ശതമാനം സക്കാത്ത് അര്‍ഹതപ്പെട്ട ദരിദ്രര്‍ക്ക് എത്തിച്ചു കൊടുക്കുകയെന്നത് ദാദാവിന്റെ മേല്‍ എല്ലാ വര്‍ഷവും നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇസ്ലാമിക കാഴ്ച്ചപ്പാടില്‍ ഒരാളുടെ നീക്കിയിരിപ്പുള്ള സമ്പത്തിലാണു സക്കാത്ത്. അനുവദനീയമായ മാര്‍ഗത്തില്‍ ചിലവഴിച്ചു കൊണ്ടിരുന്നാല്‍ ആ സമ്പത്തിനു നിര്‍ബന്ധ ദാനം ഇല്ല. ഐഛിക ദാനം ആകാം. ബാങ്ക് ഡെപ്പോസിറ്റ്, സെക്യുരിറ്റി ഡെപ്പോസിറ്റ്, കാര്‍ഷികാദായം, സ്വര്‍ണ്ണം, കച്ചവടത്തിലുള്ള സ്റ്റോക്ക് മുതലായവ ദാനം നിര്‍ബന്ധമാക്കിയവയില്‍പ്പെടും. മേല്‍പ്പറഞ്ഞ നീക്കിയിരിപ്പുള്ള സമ്പത്തില്‍ നിന്നു ആദായം ഒന്നും കിട്ടുന്നില്ലെങ്കില്‍ പോലും ദാനം നിര്‍ബന്ധമാണ്. വരുമാനവും ആദായ നികുതിയും പോലെയുള്ള ഒരു ബന്ധം ഇവിടെ പ്രസക്തമല്ല. നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗമല്ല, സമ്പത്തിന്റെ തന്നെ ഒരു ഭാഗം ക്രമേണ പാവപ്പെട്ടവരിലേക്കെത്തിച്ചേരണമെന്നാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്.

ഒരു യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസി പിന്തുടരേണ്ട വിശ്വാസ സംഹിതകളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് മുകളില്‍ വിശദീകരിച്ചത്. ഇവ അനുസരിച്ചു ജീവിക്കാന്‍ കഴിയാത്തവര്‍ മുസ്ലിമല്ല എന്നു തന്നെ വേണം മനസ്സിലാക്കുവാന്‍. ഇനിയിപ്പോള്‍ ലോകത്തിലാകെ എത്ര മുസ്ലിംകള്‍ ഉണ്ട് എന്നൊന്നും എന്നോട് ദയവായി ചോദിക്കരുതേ!

ഇനി നമുക്ക് ഇസ്ലാമിക് ബാങ്കിംഗിലേക്ക് തന്നെ തിരിച്ചു വരാം. പലിശയുടെ എല്ലാ വശങ്ങളും ഇസ്ല്ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പലിശ വാങ്ങലും, കൊടുക്കലും, അതിന്റെ കണക്കെഴുതലും സാക്ഷിനില്‍ക്കലും പോലും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അതു കൊണ്ടു തന്നെ മുസ്ലിം ലോകത്തില്‍ നിരവധി ജനങ്ങള്‍ ബാങ്കിടപാടുകളില്‍ നിന്നു വിട്ട് നില്‍ക്കുന്നുണ്ട്. പലിശയുടെ നീരാളിപ്പിടിത്തത്തില്‍പ്പെട്ട് നട്ടം തിരിയുന്ന നല്ലൊരു വിഭാഗം ആളുകള്‍ വേറെയും ഉണ്ട്. പലിശ വ്യവസ്ഥ രാഷ്ട്രങ്ങളെയും വ്യക്തികളെയും തകര്‍ത്തു കൊണ്ടിരിക്കുകയാണ്. 1901 ല്‍ ഒരു ബില്യണ്‍ ഡോളറില്‍ താഴെ മാത്രം ആഭ്യന്തര കടമുണ്ടായിരുന്ന അമേരിക്കയില്‍ 1998ല്‍ അത് നാലായിരം ഇരട്ടിയായി വര്‍ദ്ധിച്ചു. പലിശ ഇനത്തില്‍ വ്യക്തികളും രാഷ്ട്രങ്ങളും ചിലവാക്കുന്ന തുകയുടെ വലിപ്പം നമുക്കൂഹിക്കാന്‍ പോലുമാകില്ല.

ഇസ്ലാമിക് ബാങ്കിലെ നിക്ഷേപങ്ങള്‍ക്കോ, വായ്പകള്‍ക്കോ പലിശയില്ല. പണത്തിന്റെ സ്വതന്ത്രമായ വളര്‍ച്ചയേയും, കുമിഞ്ഞു കൂടലിനേയും ഇസ്ലാം അംഗീകരിക്കുന്നില്ല. വായ്പകള്‍ നല്‍കുമ്പോള്‍ ലാഭനഷ്ട പങ്കാളിത്തത്തോടെ, ബാങ്ക് കൂടി ഉള്‍പ്പെട്ട സംരംഭങ്ങള്‍ക്കാണ് നല്‍കുക. വായ്പയുപയോഗിച്ച് ഉദ്ദേശിക്കുന്ന സംരംഭം വിജയിക്കുമെന്ന് ബാങ്കിന് ബോദ്ധ്യമായാല്‍, അധികമായി ഈടുകളൊന്നും (collateral securities) ആവശ്യമില്ല. സ്വന്തം കുറ്റം കൊണ്ടല്ലാതെ, സംരംഭകന്‍ പരാജയപ്പെട്ടാല്‍ നഷ്ടം മുഴുവന്‍ ബാങ്ക്/നിക്ഷേപകന്‍ വഹിക്കുന്നതാണ് രീതി.

വാഹനമോ ഉല്പാദന സാമഗ്രികളോ വാടകയ്ക് കൊടുത്ത് നമുക്ക് പണം സമ്പാദിക്കുവാന്‍ കഴിയും. എന്നാല്‍ പണമുണ്ടാക്കുവാന്‍ വേണ്ടി കയ്യില്‍ ഉള്ള പണം വാടകക്ക് കൊടുക്കുന്നത് പോലെയുള്ള ഒരു ഇടപാടാണ് പലിശ വ്യവസ്ഥിതി. ഇവിടെ കൊടുത്ത പണം ഉല്പാദനത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നുള്ളതൊന്നും പ്രശ്നമല്ല; സംരംഭങ്ങളിലെ റിസ് കുകളും പണം നല്‍കിയവനെ ബാധിക്കുന്നില്ല. നല്‍കിയത് സമയത്തിനു തന്നെ പലിശ സഹിതം തിരിച്ചു കിട്ടണം. ഇല്ലെങ്കില്‍ ഈടായിത്തന്ന വസ് തു വിറ്റോ, ഭീഷണി പ്രയോഗിച്ചോ ഒക്കെ പണം വസൂലാക്കിയിരിക്കും. പണത്തെ വിനിമയ മൂല്യത്തിന്റെ മാധ്യമം എന്ന നിലക്കല്ലാതെ, ഒരു ചരക്കായി കൈമാറ്റം ചെയ്തു കൊണ്ടിരുന്നാല്‍ അത് പലിശ ഇടപാടിലേക്കാണ് നയിക്കുക. അതിനാല്‍ ഇസ്ലാമിക് ബാങ്കിംഗില്‍ പലിശ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരിക്കുന്നു.

മാത്രമല്ല, ബാങ്ക് വായ്പ നല്‍കുന്ന സംരംഭങ്ങള്‍ വ്യക്തതയുള്ള സാമ്പത്തിക ചട്ടക്കൂടിനകത്തു നിന്നു കൊണ്ട് പ്രവര്‍ത്തിക്കുന്നവയാകുകയും വേണം. സാമ്പത്തിക അസമത്വങ്ങള്‍ സൃഷ്ടിക്കുന്നവയോ, ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിന് വഴിമരുന്നിടുന്നവയോ, നിഷിദ്ധങ്ങളോ ആയ ഒരു സംരംഭവും ഇസ്ലാമിക ബാങ്കിന്റെ വായ്പകള്‍ക്കര്‍ഹമല്ല. ബാങ്കിന്റെ ഉന്നതാതികാര സമിതി, മറ്റു സാമ്പത്തിക മാനദണ്ഡങ്ങള്‍ക്കൊപ്പം ഈ വക കാര്യങ്ങള്‍ കൂടി പരിഗണിച്ച് ശേഷമേ വായ്പകളില്‍ തീരുമാനം എടുക്കുകയുള്ളൂ.

ഇനി നമുക്ക് ഇസ്ലാമിക് ബാങ്കിന്റെ പ്രവര്‍ത്തന രീതി പരിശോധിക്കാം.


നിക്ഷേപങ്ങള്‍:

പുരാതന കാലം മുതല്‍ നടന്നു വരുന്ന അടിസ്ഥാനപരമായ ബാങ്കിടപാടാണ് ഇത്. സുരക്ഷിതത്വത്തിനു വേണ്ടി ബാങ്കിലിടുന്ന പണം നിക്ഷേപകന് എപ്പോള്‍ വേണമെങ്കിലും പിന്‍ വലിക്കാവുന്നതാണ്. ഈ സൂക്ഷിപ്പ് ജോലിക്ക് ബാങ്ക് ചെറിയ ഒരു ഫീസ് ഈടാക്കുന്നു. മാത്രമല്ല, ചിലപ്പോഴൊക്കെ ഹ്രസ്വ കാല ആവശ്യങ്ങള്‍ക്കായി ഈ പണം ബാങ്ക് ഉപയോഗിക്കുകയും ചെയ്യുന്നു. പൊതുവെ ഇതിനെ ഡിമാന്റ് ഡെപ്പൊസിറ്റ് എന്നു വിളിക്കുന്നു. ഈ പണമുപയോഗിച്ച് ബാങ്ക് നേട്ടമുണ്ടാക്കിയാല്‍ അതില്‍ ഒരോഹരി നിക്ഷേപകന് സമ്മാനം എന്ന നിലയ്ക്ക് കൊടുക്കാറുണ്ട്. നഷ്ടം പറ്റിയാല്‍ അത് ബാങ്ക് തനിയെ വഹിക്കും.

ദീര്‍ഘ കാലാവധിക്കും നിക്ഷേപങ്ങള്‍ സ്വീകരിക്കാറുണ്ട്. ഇവിടെ ഒറിജിനല്‍ നിക്ഷേപത്തുക കാലാവധിക്കു തിരിച്ചു നല്‍കാം എന്ന ഉറപ്പാണ് ബാങ്ക് നല്‍കുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിക്കകത്ത് ഈ പണം യുക്തമായ രീതിയില്‍ ഉപയോഗിക്കുവാന്‍ ബാങ്കിന് സ്വാതന്ത്ര്യം ഉണ്ടാവും. അങ്ങനെയുള്ള സംരംഭങ്ങളില്‍ എന്തെങ്കിലും ലാഭമുണ്ടായാല്‍ അതില്‍ ഒരോഹരി നിക്ഷേപകനുമായി പങ്കു വെക്കുവാനും ബാങ്ക് ഒരുക്കമാണ്. എന്നാല്‍ ഈ സംഖ്യ പലിശ പോലെ നിര്‍ണ്ണീതമല്ല. കിട്ടിയാല്‍ കിട്ടി; അത്രേയുള്ളു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മൂലധന വര്‍ധനവ് ബാങ്ക് വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ സംരംഭങ്ങളില്‍ വരുന്ന നഷ്ടം ബാങ്ക് തനിയെ വഹിക്കും.

മൂന്നാമത്തെ വകുപ്പാണ് സംരംഭങ്ങളില്‍ നിക്ഷേപിക്കാനായി ഓഹരി മൂലധനം പൊതുജനങ്ങളില്‍ നിന്നു സ്വരൂപിക്കല്‍. ബാങ്ക്, വായ്പ നല്‍കാന്‍ നിശ്ചയിച്ച സംരംഭങ്ങളില്‍ ഇങ്ങനെ സ്വരൂപിച്ച ഓഹരി മൂലധനം ഉപയോഗിക്കുന്നു. സംരംഭങ്ങളില്‍ നിന്നുള്ള ബാങ്കിനവകാശപ്പെട്ട ലാഭത്തിന്റെ ഒരു പങ്ക് ഇങ്ങനത്തെ ഓഹരി നിക്ഷേപകര്‍ക്ക് വീതിച്ചു നല്‍കുന്നു.

ഈ ഏര്‍പ്പാടുകളിലെല്ലാം, ലാഭം കിട്ടിയാല്‍ അതിലൊരു നിശ്ചിത ഭാഗം നല്‍കാം, എന്നല്ലാതെ കൃത്യമായ തുക മുന്‍ കൂട്ടി ഉറപ്പു നല്‍കുന്ന സംവിധാനമില്ല തന്നെ. അതായത് എന്റെ പണം തനിയെ പെറ്റ് പെരുകി എനിക്കു കൂടുതല്‍ പണവുമായി തിരിച്ചു വരും എന്ന ഒരു ഉറപ്പു ആര്‍ക്കും ലഭിക്കുന്നില്ല. അതിനാല്‍ തന്നെ പലിശ മോഹിച്ചു ആരും ഇവിടെ നിക്ഷേപം നടത്തുന്നുമില്ല.

ഇതു കൂടാതെ, ലോക്കര്‍, സേഫ് കസ്റ്റഡി മുതലായ സൌകര്യങ്ങളും, മറ്റു സ്ഥലങ്ങളിലേക്കും, തിരിച്ചും പണമയക്കാനുള്ള സൌകര്യങ്ങളും, ഫീസടിസ്ഥാനത്തില്‍ ചെയ്ത് കൊടുക്കുന്നുണ്ട്.


വായ്പകള്‍:

ഇസ്ലാമിക് ബാങ്കുവായ്പകളിലും പലിശ പരിപൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. പാര്‍ടിസിപ്പേറ്ററി ഫിനാന്‍സിംഗ് എന്ന രൂപത്തിലാണ് വായ്പകള്‍ കൂടുതലും. ഉഭയകക്ഷി സമ്മത പ്രകാരം ഒരു സര്‍വീസ് ചാര്‍ജ് ചിലപ്പോള്‍ ഉണ്ടായിരിക്കും. ഇടപാടുകാരന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പല തരത്തിലുള്ള വായ്പാ പദ്ധതികള്‍ നിലവിലുണ്ട്.

1.മുദാറബ (Profit sharing):

ഇവിടെ നിക്ഷേപകന്‍, സംരംഭകന്‍, ബാങ്ക് ഇങ്ങനെ മൂന്ന് പാര്‍ട്ടികള്‍ ഉള്‍പ്പെട്ട ഒരു കരാര്‍ ആണ് നിലവില്‍ വരിക. സംരംഭകന്റെ സാമ്പത്തിക പങ്കാളി എന്ന നിലയിലാണ് നിക്ഷേപകന്‍ നിശ്ചിത സംരംഭങ്ങളില്‍ മുതലിറക്കുന്നത്. അതില്‍ വരുന്ന ലാഭം സംരംഭകനുമായി പങ്കു വെക്കും; നഷ്ടം നിക്ഷേപകന്‍ തന്നെ വഹിക്കും. ബാങ്ക്, ലാഭത്തിലെ നിശ്ചയിക്കപ്പെട്ട വിഹിതമോ, ഒരു ഫീസോ വാങ്ങിക്കും. കൂടുതല്‍ സാമ്പത്തിക ഭദ്രതയുള്ള ബാങ്കുകള്‍ നിരവധി നിക്ഷേപകരില്‍ നിന്നു പണം ശേഖരിച്ച് ഒരു ഫണ്ട് ഉണ്ടാക്കുന്നു. ഇതുപയോഗിച്ച് പല മേഖലകളിലുള്ള സംരംഭകരെ സഹായിക്കുന്നു. ഇവിടെ ലാഭ നഷ്ടങ്ങളിലെ പങ്ക് ബാങ്കും നിക്ഷേപകരും വീതിച്ചെടുക്കുന്നു. കാപ്പിറ്റല്‍ മുഴുവനുമായി നഷ്ടപ്പെട്ടാല്‍ പോലും സംരംഭകന് വായ്പ തിരിച്ചടക്കാനായി സാമ്പത്തിക പ്രയാസം സഹിക്കേണ്ടി വരുന്നില്ല. നഷ്ടം മുഴുവനും ബാങ്കും നിക്ഷേപകരും വഹിക്കുന്നു. വളരെ കാര്യക്ഷമമായി നടക്കുന്ന ചില ബാങ്കുകള്‍ നഷ്ടം മുഴുവനും സ്വന്തമായും വഹിക്കാറുണ്ട്. അതിനാല്‍ തന്നെ വളരെ കാര്യക്ഷമതയോടെ സംരംഭം മുന്നോട്ട് കൊണ്ട് പോകുവാ‍ന്‍ കഴിവുള്ള വ്യക്തികള്‍ക്ക് മാത്രമെ ബാങ്ക് ഈ വായ്പ നല്‍കുകയുള്ളു. ഇവരുടെ കണക്കുകളുടെ പരിശോധനയും ബാങ്ക് കൃത്യമായി നടത്തും. കൂടുതല്‍ സാമ്പത്തിക ഭദ്രതയുള്ള ഇസ്ലാമി്ക് ബാങ്കുകള്‍ നഷ്ടം മുഴുവനും സ്വന്തമായി വഹിക്കാറുണ്ട്. ഇവര്‍ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ കഴിയും.

2. മുറാബഹ (Cost plus or deferred sale finance)

ഇവിടെ സംരംഭകന് ആവശ്യമുള്ള ഒരു വസ്തു ബാങ്ക് വാങ്ങി അവര്‍ക്ക് കൈമാറ്റം ചെയ്യുന്നു, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ഒരു ലാഭത്തോട് കൂടി ഈ തുക സംരംഭകന്‍ ഒരു നിശ്ചിത കാലാവധിക്കകം ഒരുമിച്ചോ തവണകളായോ, ബാങ്കിലേക്ക് തിരിച്ചടക്കുന്നു. തിരിച്ചടവു പൂര്‍ണമായാല്‍ വസ്തുവിന്റെ ഉടമാവകാശം സംരംഭകന് നല്‍കുന്നു. തിരിച്ചടവില്‍ താമസം വന്നു പോയാല്‍ പോലും, പലിശയോ പിഴയോ ഈടാക്കുവാന്‍ അനുവാദമില്ല.

വീടോ വാഹനങ്ങളോ വാങ്ങുവാന്‍ ഈ വായ്പ ധാരാളമായി ഉപയോഗപ്പെടുത്തുന്നു.

3. മുഷാരക (Joint partnership)

ഇതും ഒരു ലാഭനഷ്ട പങ്കാളിത്തത്തോടു കൂടിയുള്ള സംയുക്ത സംരംഭമാണ്. ഓരോ നിക്ഷേപകന്റെയും വിഹിതത്തിനനുസരിച്ചും, സംരംഭകന്റെ പരിശ്രമങ്ങള്‍ക്കനുസരിച്ചും ഉള്ള ലാഭ വിഹിതം അവര്‍ക്ക് ലഭിക്കുന്നു. ഡിമിനിഷിങ് മുഷാരക എന്ന രീതിയില്‍ വീട്/വാഹന വായ്പകള്‍ക്കും ഇതു ഉപയോഗപ്പെടുത്താറുണ്ട്. വീട് വാങ്ങുവാനുദ്ദേശിക്കുന്ന വ്യക്തി ആദ്യം സ്വന്തം സാമ്പത്തിക ഭദ്രത ബാങ്കിനെ ബോദ്ധ്യപ്പെടുത്തുന്നു. പിന്നെ വീടിന്റെ വിലയുടെ എത്ര ശതമാനം സ്വന്തം മാര്‍ജിനായി നല്‍കും എന്നും വ്യക്തമാക്കുന്നു. ബാങ്കിന് സ്വീകാര്യമെങ്കില്‍ ബാക്കി ഭാഗം വായ്പയായി അനുവദിക്കുന്നു. ഉഭയകക്ഷി സമ്മതപ്രകാരം തിരിച്ചടവിന്റെ കാലാവധി തീരുമാനിക്കുന്നു. ആ കാലയളവിലേക്ക് ബാങ്ക് ഈ വീട് അദ്ദേഹത്തിനു തന്നെ, ഒരു വാ‍ടക നിശ്ചയിച്ച് നല്‍കുന്നു. നല്‍കിയ മാര്‍ജിന്‍ തുകയ്ക്ക് ആനുപാതികമായി വാടകയിലൊരു പങ്ക് വായ്പ എടുത്ത ആള്‍ക്കുള്ളതാണ്. അതു കഴിച്ച തുക മാത്രം അയാള്‍ വാടകയിലേക്കടച്ചാല്‍ മതി. പ്രാദേശിക ഘടകങ്ങള്‍ക്കനുസരിച്ച് ഉഭയസമ്മതപ്രകാരമാണ് വാടക നിശ്ചയിക്കുക. വാടകക്ക് പുറമെ, മുതലിലേക്കു ഒരു തുകയും വായ്പ എടുത്ത ആള്‍ അടച്ചു കൊണ്ടിരിക്കുന്നു. മുതലിലേക്കുള്ള ഷെയര്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ബാങ്കിലേക്കടക്കുന്ന വാടകയുടെ ഷെയര്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു.


4. സുകൂക് (Bonds)

ഇസ്ലാമിക് ബോണ്ടുകളാണ് ഈ ഗണത്തില്‍ പെടുന്നത്. സാധാരണ ബോണ്ടുകളില്‍ ഉടമയ്ക് മുതലും പലിശയും മാത്രം ലഭിക്കുമ്പോള്‍, സുകൂക്കില്‍ പ്രസ്തുത നിക്ഷേപത്തിലെ ഉടമസ്ഥാവകാശവും വരുമാനത്തിലെ ആനുപാ‍തിക വിഹിതവും ലഭിക്കുന്നു.

ഇസ്ലാമിക് ബോണ്ട് വിപണി ഈയടുത്ത കാലത്തായി വളരെയധികം വളര്‍ന്നിട്ടുണ്ട്. ഇതില്‍ 85 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് പടിഞ്ഞാറു നിന്നുള്ള വന്‍കിട കോര്‍പൊറേറ്റ് സ്ഥാപനങ്ങളാണ്. ലണ്ടനില്‍ മാത്രം ഇസ്ലാമിക ബാങ്കിംഗ് സ്ഥാപനങ്ങള്‍ പ്രതി വര്‍ഷം ഇരുപത് ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ക്രയവിക്രയങ്ങള്‍ നടത്തുന്നുണ്ട്. പ്രതിവര്‍ഷ വളര്‍ച്ച 15% ശതമാനത്തോളമുണ്ട്.

വിവിധ രാജ്യങ്ങള്‍ റോഡ്, പാലങ്ങള്‍ മുതലായ സര്‍ക്കാര്‍ സംരംഭങ്ങളില്‍ മുതല്‍ മുടക്കാന്‍ സുക്കൂക് ബോണ്ടുകള്‍ ഉപയോഗിക്കാറുണ്ട്. സര്‍ക്കാര്‍ നേരിട്ടിറക്കുമ്പോള്‍ ഇവക്ക് വന്‍ ജനപിന്തുണയും ലഭിക്കുന്നുണ്ട്.

എന്നാലും അത്യാര്‍ത്തി പെരുത്ത ചില കോര്‍പ്പോറേറ്റുകള്‍, ആഡംബര വസതികളുടെയും മറ്റും നിര്‍മാണ, വായ്പാ സംരംഭങ്ങള്‍ക്കായി സുക്കൂക് വിപണിയെ ഉപയോഗിച്ച് പുലിവാലു പിടിച്ച കാര്യം ദുബൈ വേള്‍ഡ് എന്ന കമ്പനിയില്‍ ഈയിടെ ഉണ്ടായ പ്രശ്നങ്ങളില്‍ നിന്നു മനസ്സിലാക്കുവാന്‍ കഴിയും.

2009 ലെ ഒരു സര്‍വേ പ്രകാരം വികസിത രാജ്യങ്ങളിലും, ഇസ്ലാമിക രാജ്യങ്ങളിലുമുള്ള അഞ്ഞൂറോളം ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ 29% വാര്‍ഷിക വളര്‍ച്ച നേടുന്നുണ്ട്. 2009 ല്‍ അവര്‍ 822 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വാര്‍ഷിക വളര്‍ച്ച നേടി. ഈ കാലയളവില്‍ പല പരമ്പരാഗത ബാങ്കുകളും തകര്‍ന്നു പോകുകയാണ് ചെയ്തത്.

ഇസ്ലാമിക് ബാങ്കിങ് വളര്‍ച്ചയുടെ പാതയിലാണ്. കാലദേശങ്ങള്‍ക്കനുസരിച്ചു പുതിയ പുതിയ വായ്പാ പദ്ധതികള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. എല്ലാം ഇസ്ലാമിക സാമ്പത്തിക സംവിധാനത്തിന്റെ ചട്ടക്കൂടിനകത്തു നിന്നു കൊണ്ടും, ഷരിയ ഓഡിറ്റ് കമ്മറ്റിയുടെ അംഗീകാരത്തോടു കൂടിയും മാത്രമാണ് രൂപം കൊള്ളുന്നത്.

വിദേശരാജ്യങ്ങളില്‍ പ്രചുര പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക ബാങ്കിംഗിന് ഇന്ത്യയിലും അംഗീകാരം നല്‍കാന്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് മുന്നോട്ട് വന്നിരിക്കുന്നു. ആദ്യത്തെ ഇസ്ലാമിക് ബാങ്കിന്റെ കേളികൊട്ട് കേരളത്തിലാണുയരുന്നത്. നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
*************************************************************************

Thursday, February 18, 2010

മാധവീയം

ഞാന്‍ മാധവി. വനചാരിണി. സ്വതന്ത്ര.

ബന്ധങ്ങളും ബന്ധനങ്ങളും അഴിച്ചു കളഞ്ഞവള്‍. ഞാന്‍ എന്റെ കഥ പറയാം.

വിഖ്യാതമായ സോമകുലത്തിലാണ് എന്റെ ജനനം. എന്റെ പരമപൂജ്യനായ പിതാവിനെ നിങ്ങള്‍ അറിയും. മഹാനായ നഹുഷന്റെ പുത്രന്‍ യയാതി. എന്റെ ബാല്യ കൌമാരങ്ങള്‍ മഹാ പ്രതാപവാനായ പിതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞു.

പരമാനന്ദകരമായിരുന്നു ജീവിതം. ഒരു ദിവസം ഗരുഡന്‍ ഗാലവ മഹര്‍ഷിയെയും വഹിച്ച് രാജധാനിയില്‍ എത്തുന്നതുവരെ. ഒരുകാതു കറുത്ത് ലക്ഷണമൊത്ത എണ്ണൂറ് കുതിരകളെ ഭിക്ഷ യാചിക്കാനാണ് മഹര്‍ഷി എത്തിയത്. ചോദിക്കുന്നവര്‍ക്കെല്ലാം വാരിക്കോരി കൊടുത്തിരുന്ന എന്റെ പിതാവിന്റെ പക്കല്‍ അത്തരം കുതിരകളോ, വലുതായ സമ്പത്തോ ഉണ്ടായിരുന്നില്ല.

പിതാവിന് അവശേഷിച്ചിരുന്ന സമ്പത്ത് ഞാനായിരുന്നു. അതിനാല്‍ അദ്ദേഹം എന്നെ ദാനം ചെയ്യാന്‍ തീരുമാനിച്ചു. അശ്വങ്ങളെ ചോദിച്ചുവരുന്നവന് സ്വന്തം പുത്രിയെ തന്നെ ദാനം ചെയ്യുന്നവര്‍ എത്ര പേരുണ്ട് ഈ ജഗത്തില്‍? എതിര്‍പ്പും മുറുമുറുപ്പും ഒന്നും കൂടാതെ ഞാന്‍ പിതാവിന്റെ ആജ്ഞ ശിരസാ വഹിച്ചു, ഗാലവന്റെ കൂടെ ഇറങ്ങിത്തിരിച്ചു. എന്നാല്‍ മഹര്‍ഷിക്കാവശ്യം കന്യകയെ ആയിരുന്നില്ല, കുതിരകളെയായിരുന്നു.

അദ്ദേഹത്തിന് വിശ്വാമിത്ര മഹര്‍ഷിക്ക് ഗുരു ദക്ഷിണ നല്‍കാന്‍ അപൂര്‍വങ്ങളായ ഒരു കാതു കറുത്ത എണ്ണൂറ് അശ്വങ്ങളെ ലഭിക്കണമായിരുന്നു. അതിനാല്‍ കന്യകയെ സ്വയമനുഭവിക്കാതെ ധനികരായ രാജാക്കന്മാര്‍ക്ക് സമര്‍പ്പിച്ച് പാരിതോഷികം സ്വീകരിക്കലായിരുന്നു ഗാലവന്റെ പ്രവൃത്തി. ഒരാള്‍ക്കു മടുത്താല്‍ വീണ്ടും ഒരു കന്യകയുടെ വേഷം ധരിച്ച് അടുത്ത ആളുടെ അടുത്തേക്ക്. ഓരോരുത്തരില്‍ നിന്നും ഗാലവന്‍ നേടിയ ശുല്ക്കം എന്താണെന്നോ, നിലാവുപോലെ വെളുത്ത, എല്ലാ ലക്ഷണങ്ങളും തികഞ്ഞ് ഒരു കാതു മാത്രം കറുത്ത ഇരുനൂറ് കുതിരകള്‍. ഒന്നിനു പുറകെ ഒന്നായി മൂന്ന് പേര്‍ക്ക് ഞാന്‍ വഴിപ്പെടേണ്ടി വന്നു. അവരിലാര്‍ക്കും തന്നെ അത്തരം ഇരുനൂറ് കുതിരകളിലധികം ഉണ്ടായിരുന്നില്ല.

ഈ രാജാക്കന്മാരുടെ കാമസമ്പൂര്‍ത്തിക്കായി ഞാന്‍ എന്റെ ജീവിതം ഹോമിച്ചു. ഒരോരുത്തര്‍ക്കും വേണ്ടി ഞാന്‍ ലക്ഷണയുക്തരായ ചക്രവര്‍ത്തി കുമാരന്മാരെയും പ്രസവിച്ചു.

സന്താന സൌഭാഗ്യമില്ലാതിരുന്ന സപ്തനിമാരുടെ വിദ്വേഷവും മറ്റ് അന്തപ്പുരവാസികളുടെ ഭയം കലര്‍ന്ന വെറുപ്പും എന്നും എന്റെ ചുറ്റിലുമുണ്ടായിരുന്നു.

എന്റെ മക്കളോ, ഒരിക്കലും എനിക്കുള്ളവരായിരുന്നില്ല. അവരൊരിക്കലും എന്റെ കൂടെ വന്നില്ല. ഒരോ പൊറുതിയും മതിയാക്കേണ്ടി വരുമ്പോള്‍ മക്കളെ പിരിയുന്നതിന്റെ സങ്കടം ഒരു ഉണങ്ങാത്ത മുറിവായി കൂടെയുണ്ടാകും.

ഇക്ഷാകു വംശജനും, അയോദ്ധ്യാധിപനുമായ ഹര്യശ്വ രാജാവിന്റെ അന്തപുരത്തിലേക്കാണ് ഗാലവന്‍ ആദ്യമെന്നെ തള്ളി വിട്ടത്. ആ ബന്ധത്തില്‍ കാലമേറെ ചെല്ലുന്നതിന് മുന്‍പ് എന്റെ പ്രഥമ പുത്രന്‍ വസുമനസ്സ് പിറന്നു. അവന്റെ പ്രകാശ പൂര്‍ണ്ണമായ മിഴികളില്‍ നോക്കി കിടക്കുമ്പോള്‍ ഞാനെന്റെ ദു:ഖങ്ങളും പ്രയാസങ്ങളും എല്ലാം മറന്നു. പിന്നെ, കേവലം ശിശുവായ അവനെ വിട്ട് കാശി രാജാധിപനായ ദിവോദാസന്റെ അടുത്തേക്ക് തിരിക്കേണ്ടി വന്നപ്പോള്‍ എന്റെ ഹൃദയം നുറുങ്ങിപ്പോയി. പുതിയ അന്ത:പുരവും പുതിയ സപത്നിമാരും; വിദ്വേഷത്തിനും വെറുപ്പിനും മാത്രം മാറ്റമൊന്നുമില്ല, സുരതമേളത്തിനും. ഒരു വേശ്യയുടെ ജന്‍മം പോലെ.

പ്രദര്‍ദ്ദന കുമാരന്‍ ജനിച്ച് അധികം കഴിയും മുന്‍പ് അവിടെ നിന്നും തിരിച്ച് വീണ്ടും വിരഹത്തിന്റെ തീച്ചൂളയിലേക്ക്.

അടുത്തയാത്ര ഭോജപുരത്തെ ഉശീനരാജാവിന്റെ അടുത്തേക്കായിരുന്നു. അവിടെ ശിബിയുടെ ജനനം വരെമാത്രം. ഇതുവരെയായി ഗാലവന് അറുന്നൂറ് കുതിരകളെ മാത്രമേ നേടാനായുള്ളു. ഗുരുദക്ഷിണ പൂര്‍ത്തിയാവാന്‍ ഇരുനൂറ് കുതിരകളുടെ കുറവുണ്ടായിരുന്നു. ഇനി ഇത്തരം കുതിരകള്‍ ലോകത്തിലാരുടെ പക്കലും ഇല്ല എന്നറിഞ്ഞപ്പോള്‍ അയാളുടെ മുഖമൊന്ന് കാണണമായിരുന്നു. പിന്നെ ഇതുവരെ നേടിയ കുതിരകളുമായി വിശ്വാമിത്ര മഹര്‍ഷിയുടെ അടുത്തേക്ക്. എന്നെ കണ്ടതും കാമപരവശനായ മഹര്‍ഷിയുടെ കൂടെയും കുറെ നാള്‍. അഷ്ടകന്‍ ജനിച്ചപ്പോള്‍, കാമം മടുത്ത മഹര്‍ഷി കാട്ടിലേക്ക് കയറി. ഗാലവനാകട്ടെ എന്നില്‍ പ്രീതനായതുമില്ല. പിന്നെ പരിത്വക്തയായ വധുവിനെപോലെ തിരിച്ച് പിതാവിന്റെ അടുത്തേക്ക്.

അച്ഛനും എന്നെ വേണ്ടായിരുന്നു. എന്നെ ആരെയെങ്കിലും ഏല്പിച്ച് ഭാരമൊഴിവാക്കാനായിരുന്നു അദ്ദേഹത്തിന് തിടുക്കം. പിന്നെ ഗംഗായമുനകളുടെ സംഗമസ്ഥാനത്തു വെച്ച് വീണ്ടുമൊരു സ്വയംവരഘോഷം. നൂറ് കണക്കിന് രാജാക്കന്മാര്‍ സന്നിഹിതരായിരുന്നു. പക്ഷേ, ഒരുപാട് പച്ചക്കാമദേവന്മാരുടെ വിഡ്ഡി വേഷങ്ങള്‍ക്കു മുന്‍പില്‍ ലജ്ജ അഭിനയിച്ചു കാണിക്കുവാന്‍ എനിക്കാകുമായിരുന്നില്ല.

അതിനാല്‍ അവരെയെല്ലാം അവഗണിച്ച് ഞാന്‍ വനത്തെ വരിച്ചു. എന്റെ സ്നേഹത്തിന്റെ എല്ലാ തീവ്രതയോടും കൂടി. ഇതുവരെ ഇല്ലാതിരുന്ന ഒരു വികാരത്തോടുകൂടി.

പകച്ച് നിന്നുപോയ പിതാവിനെയും ബന്ധുജനങ്ങളെയും, വിഡ്ഢിക്കോമരങ്ങളായി നിരന്ന് നിന്ന വിവാഹാര്‍ത്ഥികളെയും തിരിഞ്ഞു നോക്കാതെ ഞാന്‍ കാട്ടിലേക്ക് കയറി. വിട വാങ്ങല്‍ ചടങ്ങുകളോ
അശ്രുക്കളോ ഒന്നും ഉണ്ടായില്ല.

എന്റെ മനസ്സു നിറയെ വനമായിരുന്നു. വനത്തിന്റെ വിളിയായിരുന്നു. വനത്തിന്റെ ഗന്ധമായിരുന്നു. ജീവിതത്തിലാദ്യമായി ഞാന്‍ ഉല്‍ക്കടമായ പ്രണയം എന്തെന്നനുഭവിച്ചറിഞ്ഞു.

ഈ ഭൂമിയിലാദ്യമായി വനത്തെ അറിഞ്ഞത് ഞാനായിരുന്നു. വനം എന്നെ പ്രേമപൂര്‍വ്വം അവന്റെ വിരിമാറിലേക്കടുപ്പിച്ചു. ആ മാദക ഗന്ധത്തില്‍ ഞാന്‍ അലിഞ്ഞുപോയി. എന്റെ ഉടയാടകള്‍ കൊഴിഞ്ഞു പോയി. ഞാന്‍ പ്രകൃതിയായി. വനം പുരുഷനും. നിഷ്ക്കാമമായ സ്നേഹം ഞാന്‍ അനുഭവിക്കുകയായാരുന്നു. വനത്തിന്റെ ഓരോ അണുവും വനത്തിലെ ഓരോ നിമിഷങ്ങളും ഞാന്‍ ആസ്വദിക്കുകയായിരുന്നു. ഇളം പുല്ലിന്റെയും തെളിനീരിന്റെയും മാധുര്യം ആസ്വദിച്ചു ഞാന്‍ നടന്നു. സിംഹ വ്യാഘ്രാദികളും, മുയലും, മാനും, മരങ്ങളും എല്ലാം എന്റെ കൂട്ടുകാരായിരുന്നു. വനത്തില്‍ ഒരിക്കലും ഒറ്റപ്പെടലിന്റെ വേദന ഞാന്‍ അനുഭവിച്ചില്ല. ഒരു പര്‍ണ്ണശാല കെട്ടി എന്നെത്തന്നെ അതില്‍ തടവിലിടാനും ഞാന്‍ ഒരുങ്ങിയില്ല.

വനത്തിന്റെ ശരീരമാകെ സ്പര്‍ശിച്ച് അനുഭൂതി നുകരാന്‍ ഞാന്‍ ഉഴറി. ഞാന്‍ അറിയാത്ത, ഞാന്‍ തൊടാത്ത അണുവിട സ്ഥലം പോലും വനശരീരത്തിലുണ്ടാവരുത്. അതായിരുന്നു എന്റെ തൃഷ്ണ.

അതൊരു നീണ്ട യാത്രയായിരുന്നു. അനവധി മഹര്‍ഷിമാരുടെ ആശ്രമപരിസരങ്ങളിലൂടെ ഞാന്‍ കടന്നുപോയി. ഒരുപാട് അമ്പരപ്പുകള്‍ക്ക് നിമിത്തവും ആരാധനകള്‍ക്ക് പാത്രവും ആയികൊണ്ട്. എന്റെയാത്ര ഒരിക്കലും ഒരു പാലായനമായിരുന്നില്ല. അതൊരു നിയോഗമായിരുന്നു. ആത്മ സമര്‍പ്പണമായിരുന്നു. പക്ഷെ, അതൊരു പുനസമാഗമത്തിന്റെ മുഹൂര്‍ത്തം കൂടിയാവുമെന്ന് ആരറിഞ്ഞു. ഒരു പ്രഭാതത്തില്‍ യാത്ര തുടരവെ യാഗഭൂമിയുടെ സമീപത്തെത്തിയപ്പോള്‍ എന്തുകൊണ്ടോ എന്റെ കാലടികള്‍ ഭൂമിയില്‍ ഉറച്ചത് പോലെയായി.

വാജപേയ യാഗത്തില്‍ ഇന്ദ്രനെ തര്‍പ്പിക്കുന്ന ആ നാല് യുവാക്കളെ കണ്ടതും എന്റെ ഹൃദയം തരളിതമായി. ചക്രവര്‍ത്തി ലക്ഷണങ്ങള്‍ എല്ലാം തികഞ്ഞ അവരെ കണ്ടതും എന്റെ മാറിടം ചുരന്നുപോയി. ആ ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ല. അവര്‍ക്കും. മാനത്ത് നിന്ന് പൊട്ടിവീണപോലെ അവരുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട ഒരു വനചാരിണിയെ കണ്ടതും അവരുടെ കൈകള്‍ വിറച്ചുവോ?

മന്ത്രോച്ചാരണങ്ങള്‍ ഒരു നിമിഷം നിലച്ചു. ഹവിസ്സര്‍പ്പിച്ചുകൊണ്ടിരുന്ന കൈകള്‍ നിശ്ചലമായി. ശ്രദ്ധ പതറി. എല്ലാ കണ്ണുകളും എന്നിലായി. അപ്പോള്‍ ഒരു വെളിപാട് പോലെ എനിക്കെല്ലാം മനസ്സിലായി. ഇവരെന്റെ മക്കളാണ്. ഞാന്‍ നൊന്തു പ്രസവിച്ച് ഉപേക്ഷിച്ച് പോരേണ്ടിവന്ന എന്റെ സ്വന്തം മക്കള്‍. വസുമനസ്സാണ് ആദ്യം ഉരിയാടിയത്. 'അമ്മേ' ഞാന്‍ തരിച്ചു നിന്നുപോയി.അവന്‍ തുടര്‍ന്നു പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല.

ഇതുവരെ ഞാന്‍കേട്ട കാടിന്റെ സംഗീതവും, പറവകളുടെ കളകൂജനങ്ങളും സൂക്ഷ്മ പ്രാണികളുടെ നിമന്ത്രണങ്ങളും ഒന്നും ഒന്നും ഇതിന് പകരമാവുകയില്ല. ആ രണ്ടക്ഷരങ്ങള്‍ അവന്റെ വായില്‍ നിന്ന് പുറപ്പെട്ട് അന്തരീക്ഷത്തിലൂടെ പറന്ന് വന്ന് എന്റെ ഹൃദയത്തിലേക്ക് കയറിയത് ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടു. എന്റെ ഹൃദയത്തിലിരുന്ന് അവ മന്ദം മന്ദം ചിറകിളക്കുന്നത് ഞാന്‍ അറിഞ്ഞു. അവയുടെ നനുത്ത ഹൃദയസ്പന്ദനങ്ങളും ഞാന്‍ അനുഭവിച്ചു. ഒരു നിമിഷം, യുഗങ്ങളോളം ദൈര്‍ഘ്യമുള്ള ഒരു നിമിഷം, ഞാന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായികൊണ്ടിരുന്നു.

"എന്റെ മക്കളേ'' എന്റെ ഹൃദയം തേങ്ങികൊണ്ടേയിരുന്നു. ആഹ്ളാദത്തിന്റെ നോവ് ഞാന്‍ ആദ്യമായി അറിഞ്ഞു.

പതുക്കെ, വളരെ പതുക്കെ ഞാന്‍ യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങിവന്നു. അമ്പരപ്പോടെ എന്നെ ഉറ്റുനോക്കികൊണ്ടിരുന്ന എട്ടു കണ്ണുകളാണ് എന്നെ എതിരേറ്റത്. ഒരായുസ്സു മുഴുവനും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങള്‍ പറയാനും കേള്‍ക്കാനും ഞാന്‍ വെമ്പല്‍കൊണ്ടു. എന്റെ ജല്പനങ്ങള്‍ സാകൂതം അവര്‍ കേട്ടു കൊണ്ടിരുന്നു. അവരുടെ അമ്പരപ്പടങ്ങുന്നതും ആനന്ദാശ്രുക്കള്‍ കവിള്‍ തടങ്ങള്‍ നനക്കുന്നതും കണ്ടതും വീണ്ടുമെന്റെ നിയന്ത്രണം പൊട്ടിപ്പായി. അവരെന്റെ മടിത്തട്ടിലേക്കണഞ്ഞു. പിന്നെ ഞാന്‍ നോക്കുമ്പോള്‍ പ്രകൃതിപോലും പുഞ്ചിരി തൂകികൊണ്ടിരിക്കുകയായിരുന്നു. യാഗത്തില്‍ നിന്നുയരുന്ന കനത്ത പുകചുരുളുകള്‍ അപ്പോഴും മുകളിലേക്കുകയായിരുന്നു. സ്വര്‍ഗ്ഗത്തിലോളം എത്തുന്ന സുഗന്ധപൂരിതമായ ധൂമം.

അപ്പോഴാണ് ഞാന്‍ ആ അദ്ഭുതകാഴ്ച കാണുന്നത്. ആ ധൂമഗോപുരത്തിലൂടെ താഴേക്ക് വീഴുന്ന ഒരു വയോ വൃദ്ധന്‍. അദ്ദേഹം ഉറക്കെ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. "ദൈവമെ'' എന്നെ സത്തുക്കളുടെ മദ്ധ്യത്തില്‍ തന്നെ പതിപ്പിക്കേണമേ എന്ന്.

ആ കാഴ്ചയും സ്വരവും എന്നിലുണ്ടാക്കിയ വികാരങ്ങള്‍ പറഞ്ഞറിയിക്കുവാന്‍ ഞാന്‍ അശക്തയാണ്. അതെന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ സ്വരമായിരുന്നു. ദൈവമേ, അദ്ദേഹം പുണ്യങ്ങളറ്റ് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയില്‍ പതിയ്ക്കുകയായിരുന്നു.

എനിക്കപ്പോള്‍ ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുളളൂ. വീണ്ടും ഭൂമിയില്‍ പതിക്കുക എന്ന മാനക്കേടില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കുക എന്നത്. ഒരു നിമിഷാര്‍ദ്ധം കൊണ്ട് ഞാനദ്ദേഹത്തെ എന്റെ മടിയില്‍ ഏറ്റുവാങ്ങി.

പാവം എന്റെ മക്കള്‍. അവര്‍ വീണ്ടും അമ്പരന്ന് നില്‍പ്പാണ്. കാര്യം വിശദീകരിച്ചപ്പോള്‍ അവര്‍ പിതാമഹനെ വണങ്ങി അനുഗ്രഹം വാങ്ങി. പിന്നെയവര്‍ നേടിവെച്ച പുണ്യങ്ങളത്രയും പിതാമഹന് അര്‍പ്പിച്ചു. ഞാനും നേടിയ പുണ്യങ്ങളുടെ പാതി അദ്ദേഹത്തിന് സമര്‍പ്പിച്ചു. സന്താന പരമ്പരകളുടെ പുണ്യത്താല്‍ ബലവാനായ യയാതി വീണ്ടും സ്വര്‍ഗ്ഗത്തിലേക്കുയരുന്നത് ആനന്ദാശ്രുക്കളോടെ ഞങ്ങള്‍ നോക്കി നിന്നു.

ഒരു അമ്മയുടെയും ഒരു മകളുടെയും മനസ്സ് എന്നില്‍ ഒരുമിച്ച് തുടിക്കുന്നത് ഞാന്‍ ആഹ്ലാദത്തോടെ അനുഭവിച്ചു.

പയ്യ്


എന്റെ മുറിയിലെ ജനലില്‍ കൂടി കീഴോട്ട് നോക്കിയാല്‍ കാണാം, അടുത്തവീട്ടിലെ പാറുവമ്മയുടെ പയ്യിന്റെ ആലയുടെ മേല്‍ക്കൂര. അങ്ങനെ പറയാന്‍ മാത്രമൊന്നുമില്ല. ദ്രവിച്ച നാലു മുളവാരികള്‍, ഒരു കീറിയ പ്ലാസ്റ്റിക്ക് പുതച്ചു നില്‍ക്കുന്നു. കമുകിന്റെ നാലു കാലുകളും.

അമ്മിണിയും അങ്ങനെത്തന്നെ. ചടച്ച നാലു കാലുകള്‍ താങ്ങി നിറുത്തുന്ന ഒരെല്ലിന്‍ കൂട്, രോമം മുഴുവനും കൊഴിഞ്ഞു. അവിടെയും ഇവിടെയും വ്രണങ്ങളും പരിക്കും ഉള്ള തോല്‍ പുതച്ചു നില്‍ക്കുന്ന ഒരു വയസ്സത്തിപ്പശു.

തൊഴുത്തിനോട് ചേര്‍ന്ന ചെറിയ കുടിലില്‍ പാറുവമ്മ ഒറ്റക്കാണ്. തൊഴുത്തില്‍ പയ്യും അങ്ങനെത്തന്നെ. കുട്ടി നേരത്തെ ചത്തു പോയി. പാറുവമ്മയുടെ മക്കള്‍ അദ്ധ്വാനിച്ചു കഴിയുന്നു, വെവ്വേറെ പൊറുതിയായിട്ട്. പാലു വിറ്റ പണത്തിന്റെ പങ്ക് പറ്റാന്‍ മാത്രം അവര്‍ വന്നിരിക്കും. അമ്മക്കെന്തിനാ പണം? ഒറ്റത്തടിയല്ലേ?

പാറുവമ്മ ആരോടും സഹായത്തിന്നിരക്കാറില്ല. പശുവിനോടൊഴിച്ച്. വേച്ചു വേച്ചു നടന്ന് അയല്‍പ്പക്കത്തു നിന്ന് കഞ്ഞി വെള്ളവും, പുല്ലും സംഘടിപ്പിച്ചു കൊണ്ടു വന്നു അവര്‍ പയ്യിനോട് സംസാരിക്കും. “മോളെ, ശേഖരന്റെ കടയില്‍ ഇരുന്നാഴി പാലെങ്കിലും കൊടുത്താലെ, അവന്‍ അരി കടം തരികയുള്ളു. ചതിക്കരുത് “. അമ്മിണി ചതിക്കാറില്ല.

ഇത്തിരി വല്ലതും തിന്നാന്‍ കിട്ടിയാല്‍ മതി;കറവ തീരുന്നത് വരെ പയ്യ് വാലാട്ടിക്കൊണ്ട് നില്‍ക്കും. കഷ് ടിച്ച് കടക്കാരെ പറഞ്ഞു നിറുത്താന്‍ മാത്രമുള്ള പാല്‍ അവളെങ്ങനെയെങ്കിലും കൊടുക്കും. പിന്നെ പാറുവമ്മയുടെ പായ്യാരം പറച്ചില്‍ മുഴുവന്‍ വാലാട്ടിക്കൊണ്ട് നിന്ന് കേള്‍ക്കുകയുംചെയ്യും.

അയല്‍ പക്കക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇത്തിരി പാലെങ്കിലും പാറുവമ്മ അവര്‍ക്ക് വിലക്കു കൊടുക്കാറുണ്ട്. എന്നാല്‍ പാലിന്റെ കട്ടി കുറവിനെപ്പറ്റി ആരെങ്കിലും പരാതിപ്പെട്ടാല്‍ പാറുവമ്മ പയ്യാരം തുടങ്ങും, “കാലിത്തീറ്റക്കെല്ലാം എന്താ വില? കഞ്ഞി വെള്ളം കിട്ടാനേയില്ല. പാടത്തൊന്നും പുല്ലേയില്ല. പട്ടിണിപ്പയ്യെങ്ങിനെയാ കട്ടിയുള്ള പാല്‍ തരുന്നത്?” പരാതിക്കാര്‍ പതുക്കെ അപ്രത്യക്ഷരാകും.

മകളുടെ ഭര്‍ത്താവ് പണത്തിനായി പുറകെ നടന്ന് ശല്യം സഹിക്കാതെയായപ്പോള്‍ മാത്രമെ പാറുവമ്മയെ അരിശപ്പെട്ട് കണ്ടിട്ടുള്ളു, “കള്ളു കുടിക്കാനല്ലെ? ഒറ്റപ്പയിസ ഞാന്‍ തരില്ല“. അവരയാളെ ആട്ടി വിട്ടു. കുറെ തെറിയും പറഞ്ഞ്, കാണിച്ചുതരാം എന്ന് ഭീഷണിയും മുഴക്കി അയാള്‍ പോയി.

രണ്ടു ദിവസം കഴിഞ്ഞ് പെയ്ത കനത്ത മഴയില്‍ പശുവിന്റെ ആലയുടെ മേല്‍ക്കൂര നിലം പൊത്തി. പോരാത്തതിന് എന്തോ അരുതാത്തത് കഴിച്ച് പയ്യിന് വയറിളക്കവും പിടിച്ചു. ചാണകവും ചളിയുമായി തൊഴുത്തും പരിസരവും കുഴമ്പു പരുവമായി. കീറിപ്പറിഞ്ഞ പ്ലാസ്റ്റിക്ക് കൊണ്ട് പയ്യിനെ പുതപ്പിച്ച് ഒരു പൊളിഞ്ഞ കുടയും പിടിച്ച് പാറുവമ്മ പുറത്തു തന്നെ നില്‍പ്പാണ്; പായ്യാരം പറഞ്ഞു കൊണ്ട്.അപ്പോഴാണ് കോര്‍പ്പറേഷനിലെ ഏതോ വലിയ ഉദ്യോഗസ്ഥന്‍ അങ്ങോട്ട് വന്നത് ; മൂക്കും പൊത്തിപ്പിടിച്ച്.

“തള്ളെ, നിങ്ങളുടെ പയ്യിനെക്കൊണ്ട് നാട്ടാര്‍ക്കെല്ലാം വലിയ ശല്യമാണല്ലോ? ഇതിനെ ഇവിടെയൊന്നും വളര്‍ത്താന്‍ പറ്റില്ല. വീട്ടില്‍ നിന്നു നൂറ് മീറ്ററെങ്കിലും അകലെ കോണ്‍ക്രീറ്റ് തൊഴുത്തുണ്ടാക്കി, എന്നും വൃത്തിയാക്കാനുള്ള സൌകര്യത്തോടെ മാത്രമെ, വളര്‍ത്താവൂ. അതും കോര്‍പ്പൊറേഷനില്‍ നിന്നു രേഖാമൂലം സമ്മതം വാങ്ങിയ ശേഷം മാത്രം. ഞങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ പരാതി കിട്ടിയിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനകം തൊഴുത്ത് പൊളിച്ചുമാറ്റി, പയ്യിനെ എവിടെയെങ്കിലും കൊണ്ട് കളയണം.”

ഇടി വെട്ടിയവനെ പാമ്പ് കടിച്ച മാതിരിയായിപ്പോയി, പാറുവമ്മ. അവര്‍ വലിയവായിലെ നിലവിളിച്ചു. പൊളിഞ്ഞ കുട വലിച്ചെറിഞ്ഞ് മഴയത്ത് തന്നെ നിന്ന് മാറത്തടിച്ച് നിലവിളിയായി. അയല്‍ വീടുകളിലേക്കു മാറി മാറി നോക്കിക്കൊണ്ട് അവര്‍ ഉച്ചത്തില്‍ പ്രാകി.”എന്റെ പയ്യിനെതിരെ കള്ളപ്പരാതി കൊടുത്തവന്‍ കാലൊടിഞ്ഞ് കിടപ്പിലാവട്ടെ!, ഗതി പിടിക്കാതിരിക്കട്ടെ! ദൈവം തമ്പുരാനെ, നീ അവര്‍ക്ക് കൊടുത്തോളണമെ!“ വീണ്ടും അവര്‍ ഉച്ചത്തിലുച്ചത്തില്‍ പ്രാകിക്കൊണ്ടിരുന്നു. സംഗതി പന്തിയല്ലെന്നു കണ്ട് ഉദ്യോഗസ്ഥന്‍ പതുക്കെ സ്ഥലം വിട്ടു. പോകുന്ന പോക്കില്‍ ഒന്നു കൂടി ഭീഷണിപ്പെടുത്താനും അയാള്‍ മറന്നില്ല.

പാവം പയ്യിനും ഏതാണ്ടൊക്കെ മനസ്സിലായെന്ന് തോന്നി. കുറച്ചുസമയം അത് അനങ്ങാതെ കിടന്നു പാറുവമ്മയെ നോക്കി. പിന്നെ കണ്ണില്‍ വെള്ളം നിറച്ച് പാറുവമ്മയുടെ നേരെ തല ചെരിച്ചു. ഒരു നേര്‍ത്ത അമറല്‍. പാവം പശുവിന്റെ ജീവന്‍ പോയി.

ആര്‍ത്തലച്ച് കരയുന്ന പാറുവമ്മയെ കാണാന്‍ കെല്‍പ്പില്ലാതെ അയല്‍ക്കാര്‍ പതുക്കെ താന്താങ്ങളുടെ വീടുകളിലേക്ക് വലിഞ്ഞു. പിറ്റേന്ന് ആരൊക്കെയോ സഹായിച്ച് പാറുവമ്മ പശുവിനെ കുഴിച്ചിട്ടു. കാഴ്ച കാണാന്‍ മക്കളെല്ലാവരും വന്നിരുന്നു. മകളുടെ ഭര്‍ത്താവിനെ മാത്രം കണ്ടില്ല. തലേന്ന് കള്ള് കുടിച്ച് വരുന്ന വഴിക്ക് ഓടയില്‍ വീണ് കാലൊടിഞ്ഞ് അയാള്‍ കിടപ്പിലാണത്രെ.


--------------------------------------------------------------------------------------------------------