Saturday, December 5, 2009

നിഴലില്‍ ജീവിച്ച ഒരാള്‍

"അയ്യേ! ഉണ്ണീ, അരുത്, അമ്മ പറഞ്ഞു.

എന്റെ കൈകളോ ശ്രദ്ധയോ അവിടെ പതിഞ്ഞു പോയാലുടനെ അമ്മ അതു പറഞ്ഞു.
തോഴികളും അടുക്കളക്കാരികളും എല്ലാം അതു തന്നെ പറഞ്ഞു. എല്ലാവരും എപ്പോഴും
എന്റെ ചുറ്റിനും ഉണ്ടായിരുന്നു. ഒരിക്കലും അവരെന്നെ ഒറ്റക്കിരിക്കുവാനോ
ചിന്തിക്കുവാനോ വിട്ടില്ല. എന്റെ ബാല്യം മുഴുവനും, അതു കഴിഞ്ഞും ഞാന്‍
അമ്മയുടെ നിഴലിലായിരുന്നു.

എപ്പോഴും ഞാന്‍ അന്തപുരത്തില്‍ ഒരുപാട് സ്ത്രീകള്‍ക്കിടയില്‍ ഒറ്റക്കായിരുന്നു.
എന്റെ ഏകാന്തതയെപ്പറ്റി അവരൊരിക്കലും മനസ്സിലാക്കിയില്ല. അല്ലെങ്കില്‍ തന്നെ
ഒരു നാലു വയസ്സുകാരന്റെ ഏകാന്തതയെപ്പറ്റി ചിന്തിക്കുവാന്‍ മാത്രം ബുദ്ധിയുള്ളവരാണോ
ഈ മുതിര്‍ന്നവര്‍.

എന്നെപ്പറ്റിത്തന്നെയായിരുന്നു ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. എന്ത് കൊണ്ടാണു
ഞാന്‍ എനിക്കു ചുറ്റുമുള്ളവരില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നതായിരുന്നു
എന്നെ അലട്ടിയ പ്രശ്നം. പക്ഷെ ആ ഒരു പ്രശ്നത്തിലേക്ക് എന്റെ ചിന്ത നീണ്ടാലുടനെ
അമ്മയോ ചുറ്റുമുള്ളവരില്‍ ആരെങ്കിലുമോ പറയും" ഉണ്ണീ, അരുത്" എന്ന്.

അതുമാത്രം എനിക്ക് മനസ്സിലാക്കാവുന്നതിനപ്പുറത്തായിരുന്നു. എനിക്ക് മാത്രമായി
ദൈവമെന്തേ ഒരു അരുതാത്തത് തന്നത്?

പിന്നെയും വളരെക്കഴിഞ്ഞാണ് എനിക്കതിന്റെ ഉത്തരം ലഭിച്ചത്. മാളവികയില്‍ നിന്ന്.

അവളായിരുന്നു എന്റെ കളിക്കൂട്ടുകാരി. എന്നെക്കാള്‍ രണ്ട് വയസ്സിന് മൂത്തവള്‍. ഒരുപാട്
കാര്യങ്ങളില്‍ അറിവുള്ളവള്‍.‍ അറിവെല്ലാം രഹസ്യമായി, എനിക്ക് ഓതിത്തന്നവള്‍.
അവളൊരിക്കലും എന്നോട് അരുത് എന്ന് പറഞ്ഞില്ല. ഞാന്‍ എന്തുകൊണ്ട് വ്യത്യസ്ഥനായി
എന്ന അത്ഭുതകരമായ അറിവ് അവള്‍ പകര്‍ന്നു തന്നപ്പോള്‍ ഞാന്‍ ആകാശം മുട്ടെ
വളര്‍ന്നപോലെയായി.

‘ഞാന്‍, ഒരു പുരുഷന്‍! അന്തപുരത്തിലെ എണ്ണമറ്റ സ്ത്രീകള്‍ക്കിടയിലെ ഒരൊറ്റ പുരുഷന്‍.
എന്റെ പിതാവു പോലും വരാത്ത ഇടങ്ങളില്‍ തിമിര്‍ത്തു വിഹരിക്കാന്‍ സ്വാതന്ത്യമുള്ള പുരുഷന്‍.
എന്തുകൊണ്ടാണ് എന്നെ പെണ്‍വേഷം കെട്ടിച്ചു വളര്‍ത്തുന്നത് എന്നും അവള്‍ പറഞ്ഞു തന്നു.
അതൊരു വലിയ കഥയാണ്. ആറ്റുനോറ്റുണ്ടായ പുത്രന് കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുന്ന
ഒരമ്മയുടെ കഥ. ഭീഷ്മരുടെ ചാരന്മാരില്‍നിന്ന് പുത്രന്റെ ജീവന്‍ രക്ഷിക്കാന്‍ അഹോരാത്രം
യത്നിക്കുന്ന എന്റെ അമ്മയുടെ കഥ.

ആ കഥ മുഴുവന്‍ മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും പക്ഷെ, ഞാന്‍ എന്റെ കൌമാരം
വരെ കാത്തിരിക്കേണ്ടിവന്നു.

XXXX XXXX XXXX


'യുവരാജന്‍' മാളവിക വിളിച്ചു. അവളുടെ പതിഞ്ഞ ശബ്ദത്തില്‍. ഞങ്ങള്‍
ലതാഗൃഹത്തിലായിരുന്നു. ഞാന്‍ വള്ളിയൂഞ്ഞാലിലും അവള്‍ പുല്‍ത്തകിടിയിലും.
'വികാ, അടുത്തു വന്നിരിക്കൂ' വികാരം മുറ്റിയ ശബ്ദത്തില്‍ ഞാന്‍
ആവശ്യപ്പെട്ടു. മാളവികയിപ്പോള്‍ സൌന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു
പതിനാറുകാരിയാണ്. ബാല്യത്തിലെ കളിക്കൂട്ടുകാരി കൌമാരത്തിലെ തോഴിയായി.
മാലോകരുടെ കണ്ണില്‍ രാജകുമാരിയുടെ തോഴി. ആരും അംഗീകരിക്കുന്ന,
ബഹുമാനിക്കുന്ന ബന്ധം. അവളെന്റെ നിഴലായിരുന്നു. അല്ല, ഞാന്‍ അവളുടെ
നിഴലിലായിരുന്നു.എന്റെ കൌമാരം മുഴുവനും.

പക്ഷെ അമ്മ എല്ലാം മനസ്സിലാക്കിയിരുന്നു. എന്റെ പെണ്ണുടുപ്പുകള്‍ക്ക് മീതെയുള്ള
ഒരു പുതപ്പ് പോലെയായിരുന്നു മാളവികയുടെ വേഷം. അമ്മയെ സംബന്ധിച്ചിടത്തോളം
എന്റെ സ്വത്വം വെളിവാകാതിരിക്കാനുള്ള ഒരു തിരസ്കരണിയായിരുന്നു, മാളവിക.
അവളില്‍ അവര്‍ക്ക് പൂര്‍ണ്ണവിശ്വാസമായിരുന്നു. ഒരിക്കലും എന്റെ പുരുഷത്വം മറ്റു
സുന്ദരിമാര്‍ക്കു മുന്നില്‍ അനാവൃതമാകാതിരിക്കാന്‍ അമ്മ അവളെ സമര്‍ത്ഥമായി
ഉപയോഗിച്ചു. ഈ ബന്ധത്തില്‍ നിന്നു പുറത്ത് കടക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല.
കാരണം ഞാന്‍ അപ്പോഴും അമ്മയുടെ നിഴലില്‍ തന്നെയായിരുന്നു.

"യുവരാജന്‍, ഞാന്‍ അങ്ങയുടെ അവതാര കഥ പൂര്‍ത്തിയാക്കട്ടെ." എന്റെ മടിയിലേക്ക്
തല ചായ്ച്ചുകൊണ്ട് മാളവിക അംബയുടെയും ഭീഷ്മരുടെയും കഥ തുടര്‍ന്നു.

"കാശി രാജാവിന്റെ പുത്രിമാരായിരുന്ന അംബ, അംബിക, അംബാലിക എന്നിവരുടെ
സ്വയംവരപന്തലില്‍ അതിക്രമിച്ച് കയറിയ ഭീഷ്മന്‍ മൂന്നു പേരേയും അനുജനായ വിചിത്രവീര്യനു
വേണ്ടി അപഹരിച്ചു. എതിരിട്ട രാജാക്കന്മാരെയെല്ലാം തോല്‍പ്പിച്ചോടിച്ചു. കന്യകകളെ
സത്യവതിയെ ഏല്‍പ്പിച്ചു. അംബ നേരത്തെതന്നെ ശാല്വ രാജാവിനെ മനസാ വരിച്ചിരുന്നു.
ഭീഷ്മരുടെ സമ്മതം വാങ്ങി അംബ ശാല്വ രാജധാനിയിലെത്തി.

ഭീഷ്മര്‍ വിട്ടയച്ച അംബയെ കാമുകനായിരുന്ന ശാല്വന്‍ സ്വീകരിച്ചില്ല.
അങ്ങനെ ഭീഷ്മരില്‍ നിന്ന് നേടിയ രക്ഷ അവള്‍ക്ക്
ശിക്ഷയായി. തിരിച്ചുചെന്ന അവളെ ഭീഷ്മരും പരിഗണിച്ചില്ല. പരശുരാമന്‍
ഇടപെട്ടിട്ടുപോലും. ഭീഷമരോടുള്ള കോപതാപാദികളാല്‍ വെന്തു നീറിയ അവള്‍
ദേഹത്യാഗം ചെയ്തു. പ്രതികാരവ്രതത്തോടെ.

അടുത്ത ജന്മത്തിലും അവള്‍ക്ക്, ആഗ്രഹിച്ചതുപോലെ ഭീഷ്മവധത്തിന്റെ കാരണമാകാന്‍
കഴിഞ്ഞില്ല. സ്വഛന്ദമൃത്യു വരം നേടിയ ഭീഷ്മര്‍ക്ക് അപ്പോഴും മരിക്കാന്‍ സമയമായിട്ടില്ലായിരുന്നു.
ഒരു പകുതി നദിയായും ബാക്കി പകുതി ഒരു കന്യകയായും, അങ്ങിനെ, ദ്വിമുഖയായി
അവള്‍ ആ ജന്മം കഴിച്ചുകൂട്ടി. അതികഠിനമായി നിഷ്ഠകളോടെ ശിവനെ
തപസ്സുചെയ്തു. അടുത്തജന്മത്തിലെങ്കിലും ഭീഷ്മവധത്തിനുള്ള സാദ്ധ്യതകള്‍
അര്‍ത്ഥിച്ചുകൊണ്ട്. തപസ്സില്‍ പ്രീതനായ ശിവന്‍ അവളെ അനുഗ്രഹിച്ചു
മറഞ്ഞു. ഉടനെ സന്തുഷ്ടയായ അംബ ചിതകൂട്ടി ജീവത്യാഗം ചെയ്തു. അവള്‍ക്ക്
ധൃതിയായിരുന്നു ഭീഷ്മരെ കൊല്ലാന്‍.

"കഷ്ടം തന്നെ'' ഞാന്‍ ചിന്തിച്ചു. " സ്ത്രീകളുടെ കാര്യം വലിയ കഷ്ടം തന്നെ.
രാജകുമാരിയായാല്‍ പോലും കൈയ്യൂക്കുള്ളവന് തട്ടിയെടുക്കാം. പിന്നെ
ഉപേക്ഷിക്കാം. ഹരിക്കപ്പെട്ടവളായാല്‍ പിന്നെ കാമുകനും വേണ്ട,
പിതാവിനും വേണ്ട. ഹരിച്ചവനാണെങ്കില്‍ വേണ്ടേ വേണ്ട. വല്ലവര്‍ക്കും
വേണ്ടി പെണ്ണിനെ മോഷ്ടിക്കാന്‍ നടക്കുന്നവനെ എന്താണ് വിളിക്കേണ്ടത്?''

" ഭവാനെന്താണ് ചിന്തിക്കുന്നത്?" മാളവികയുടെ സ്വരം എന്നെ ഉണര്‍ത്തി.
"ഒന്നുമില്ല വികാ, നീ കഥതുടരൂ."

"യുവരാജന്‍, ഇനിയുള്ള കഥ അങ്ങയുടെ രാജധാനിയിലാണ്. അങ്ങയുടെ
പ്രിയപിതാവ് ദ്രുപദ മഹാരാജാവും തപസ്സു ചെയ്തിരുന്നു. പുത്ര ലാഭത്തിനായി.
ഭീഷ്മവധത്തിന് കെല്പുള്ള പുത്രന് വേണ്ടിതന്നെയാണ് അദ്ദേഹവും
പ്രാര്‍ത്ഥിച്ചത്. കൊടും തപസ്സിനൊടുവില്‍ സാക്ഷാല്‍ മഹേശ്വരന്‍
പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തിന് വരം നല്‍കുകയും ചെയ്തു. ഭീഷ്മവധത്തിന്
പ്രാപ്തിയുളള ഒരു പുത്രന്‍ ജനിക്കുമെന്നാണ് പരമശിവന്‍ വരം നല്‍കിയത്.
യഥാകാലം ഭവാന്റെ മാതാവ് ഗര്‍ഭിണിയാവുകയും ചെയ്തു.

എന്നാല്‍ എല്ലാവിവരങ്ങളും ഭീഷ്മന്റെ ചാരന്മാര്‍ അറിഞ്ഞു കൊണ്ടാണിരുന്നത്.
പുത്രന്റെ ജനന വൃത്താന്തം അറിഞ്ഞാല്‍ ഭീഷ്മന്‍ അവനെ കൊന്നുകളയുമെന്ന്
രാജാവു ഭയന്നു. അതിനാല്‍ ജനിച്ചത് ആണ്‍കുട്ടിയാണെന്ന് വിളംബരം ചെയ്തയുടന്‍
തന്നെ യഥാര്‍ത്ഥത്തില്‍ ജനിച്ചത് പെണ്‍കുട്ടിയാണെന്നും, വൈക്ളബ്യം നിമിത്തം
ആണ്‍കുട്ടിയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും ഉള്ള ഒരു കൊട്ടാരം രഹസ്യവും
നിര്‍മ്മിച്ചു. രഹസ്യങ്ങള്‍ അതിവേഗം പരക്കുമല്ലോ. യുവരാജന്റെ ശൈശവത്തിലെ
വേഷവിധാനങ്ങളും മറ്റും ഭീഷ്മചാരന്മാരെ ഈ കഥ വിശ്വസിപ്പിക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. പിന്നീടങ്ങോട്ട് ചാരന്മാരുടെ സാന്നിദ്ധ്യം വലുതായൊന്നും
രാജധാനിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല."

മാളവിക പറഞ്ഞു നിര്‍ത്തി. ചെറുപ്പകാലത്ത് എന്നെ പരിപാലിച്ചിരുന്ന ആയകളുടെയും
തോഴികളുടേയും മുഖങ്ങള്‍ മുഴുവന്‍ എന്റെ മനസ്സിലേക്കൊഴുകി വന്നു.
ഇവരില്‍ ആരൊക്കെയായിരുന്നു ചാരര്‍? എന്നെ നീന്താന്‍ പഠിപ്പിച്ച മലവാസിയോ.
കുതിര സവാരി പഠിപ്പിച്ച യോദ്ധാക്കളോ? ധനുര്‍വേദം അഭ്യസിപ്പിച്ചവരോ.

അല്ല; ഞാന്‍ ആയുധവിദ്യ പഠിക്കാന്‍ ആരംഭിച്ചത്
പിതാവില്‍ നിന്നായിരുന്നുവല്ലോ. അദ്ദേഹം പഠിപ്പിച്ച അടിസ്ഥാന പാഠങ്ങളാണ്
പോരില്‍ എന്നെ ഒരു മഹാരഥനാകുവാന്‍ പ്രാപ്തനാക്കിയത്. ആയുധ വിദ്യയുടെ
സൂക്ഷ്മവശങ്ങളില്‍ പിതാവിനുള്ള അവഗാഹം ആ കുഞ്ഞു വയസ്സിലും പിന്നീടും
എന്നെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട്. ഇത്രയും അഭ്യാസ പടുവായ പിതാവ്
തികച്ചും ശാന്തനും, മൃദുഭാഷിയും ഒരിക്കല്‍പോലും ഒരു യുദ്ധത്തിന്
എടുത്തു ചാടാത്തവനും ആയത് എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.
ഒരുപക്ഷെ ഭീഷ്മ നിഗ്രഹമെന്ന വലിയ ലക്ഷ്യത്തിന് വേണ്ടി അദ്ദേഹം ത്യജിച്ച
കേവല സന്തോഷങ്ങളാകാം, അവയെല്ലാം. ഒരു പക്ഷെ പേരും പ്രശസ്തിയും ഉള്ള
മഹാരാജാവിന്റെ പുത്രന്‍ പ്രശസ്തനായാല്‍ അപകട സാദ്ധ്യതകളും
വര്‍ദ്ധിക്കുമെന്ന് അദ്ദേഹം ഭയന്നതാവും. ഏതായാലും ആയുധാഭ്യാസം
പുരോഗമിക്കുന്നതിനോടൊപ്പം ഞാന്‍ സ്ഥിരമായി പുരുഷവേഷത്തിലേക്ക് മാറി.
അഭ്യാസത്തിന് അതായിരുന്നു സൌകര്യം. അപ്പോഴേക്കും ആണായി വളര്‍ത്തപ്പെടുന്ന
പെണ്‍കുട്ടി എന്ന പ്രതിച്ഛായ എനിക്ക് സ്ഥിരമാവുകയും ചെയ്തിരുന്നു.

പിതാവു നല്‍കിയ ബാലപാ‍ഠങ്ങളാണ് ദ്രോണശിഷ്യരില്‍ ഒരു പ്രമുഖനാവാന്‍
എന്നെ തുണച്ചത്. അര്‍ജ്ജുനനൊപ്പം പൊരുതാന്‍ കഴിയുന്ന അപൂര്‍വ്വം ചിലരില്‍
ഒരാളായി ഞാന്‍ പേരെടുത്തത് പെട്ടെന്നായിരുന്നു. അതോടെ ദ്രോണരുടെ കരുതല്‍
കൂടുതല്‍ പ്രകടമായി.അഭ്യാസക്കാഴ്ചകളില്‍ അര്‍ജുനനോട് മാറ്റുരക്കുവാന്‍ ഒരിക്കലും
ഗുരു എന്നെ പരിഗണിച്ചില്ല. കിരീടി ഒരിക്കലും സ്ത്രീകളുമായി ഏറ്റുമുട്ടാറില്ലല്ലോ.
പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചതായി നടിച്ചതേയില്ല. എന്റെ ലക്ഷ്യം
തികച്ചും വിഭിന്നമായിരുന്നു. പിതാവിന്റെ വാക്കുകളായിരുന്നു എനിക്ക്
ദിശാബോധം പകര്‍ന്ന് തന്നിരുന്നത്.

അര്‍ദ്ധചന്ദ്രങ്ങളും, കത്തിയമ്പുകളും മറ്റു നിരവധി തരം ബാണങ്ങളും എയ്ത്
അഭ്യസിച്ചുറപ്പിക്കുമ്പോള്‍ ഏകാഗ്രമായി ഒരേയൊരു ലക്ഷ്യത്തിലേക്ക് നോക്കാനാണ്
പിതാവ് കല്‍പ്പിച്ചത്. ഭീഷ്മപ്രതിമയുടെ ശിരോകവചത്തിനും‍ മാര്‍ച്ചട്ടക്കും ഇടക്ക് ,
കഴുത്തിലുള്ള സൂക്ഷ്മമായ വിടവ്. അല്ലെങ്കില്‍ ചട്ടയുടെ പാര്‍ശ്വങ്ങളിലെ ബലമേറിയ
തുകല്‍ ചരടുകളുടെ ഇടയിലെ നയന ഗോചരമല്ലാത്ത വിടവ്. പിതാവ് നിര്‍ദ്ദേശിച്ച
അനവധി ലക്ഷ്യങ്ങളിലും ഞാന്‍ അമ്പെയ്തും, വേല്‍ ചാട്ടിയും പഠിച്ചു. പിന്നെ,
ഭീഷ്മരെ ദര്‍ശിക്കാനവസരം കിട്ടയപ്പോഴൊക്കെ ലക്ഷ്യങ്ങള്‍ നേരില്‍ കണ്ട്
ഞാന്‍ മനസ്സിലുറപ്പിച്ചു.

എപ്പൊഴെല്ലാം ഞാന്‍ ആയുധം തൊടുക്കുവാന്‍ തുടങ്ങിയോ,
അപ്പോഴെല്ലാം എന്റെ എതിരാളിയില്‍ ഞാന്‍ ഭീഷ്മരെ സങ്കല്‍പ്പിച്ചു. എന്റെ
ആയുധങ്ങള്‍ അവരുടെ മര്‍മ്മങ്ങളില്‍ ‍തറച്ചുകേറിയപ്പൊഴൊക്കെ പരാജിതനായ
ഭീഷ്മനെ ഞാന്‍ സങ്കല്‍പ്പിച്ചു. യാഥാര്‍ത്ഥ്യങ്ങളിലേക്ക്
മടങ്ങിയപ്പോഴെല്ലാം വീണ്ടും തീവ്രമായ പരിശീലനത്തില്‍ മുഴുകി.

ഗദായുദ്ധം, ഖഡ്ഗയുദ്ധം, ഹസ്തമുക്തങ്ങളും യന്ത്ര മുക്തങ്ങളും ആയ വേലുകള്‍,
ദിവ്യാസ്ത്രങ്ങള്‍ എന്നിവയില്‍ പ്രാവീണ്യം നേടിയത് ദ്രോണാചാര്യരുടെ
കീഴിലായിരുന്നു. മുഷ്ടിയുദ്ധം, മര്‍മ്മപ്രയോഗങ്ങള്‍, വിഷം,
ചതിപ്രയോഗങ്ങള്‍ എന്നിവയിലും ഇക്കാലത്ത് പ്രാവീണ്യം നേടി.
പത്തൊമ്പതാമത്തെ വയസ്സില്‍ എന്റെ ധനുര്‍വേദ പഠനം പൂര്‍ത്തിയായതായി
ഗുരു പ്രഖ്യാപിച്ചു. എന്നിട്ടും ഞാന്‍ രാജധാനിയിലെ സുഖലോലുപതകളിലേക്ക്
ഒതുങ്ങിക്കൂടിയില്ല. വനത്തിലെ ഏകാന്തതയില്‍ യാമങ്ങളോളം നീങ്ങുന്ന തീവ്രമായ
പരിശീലനത്തില്‍ മുഴുകി. രാജധാനിയില്‍ ചെലവിടുന്ന സമയങ്ങള്‍ വളരെ
കുറവായിരുന്നു. മാളവികയുമായുള്ള സമാഗമങ്ങളും വളരെ കുറഞ്ഞു. ഞാന്‍
അവളുടെ നിഴലില്‍ നിന്നു പതുക്കെ പുറത്തു കടക്കുകയായിരുന്നോ?.
എന്തായാലും അംബയുടെ നിഴല്‍ അപ്പോഴേക്കും എന്നെ
വല്ലാതെ മൂടിക്കളഞ്ഞിരുന്നു; ഉണര്‍ച്ചയിലും ഉറക്കത്തിലും.

ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍, ബോധാബോധ മണ്ഡലങ്ങളുടെ
നേര്‍ത്ത അതിര്‍വരമ്പുകളില്‍ വെച്ച് ഞങ്ങള്‍ ദീര്‍ഘനേരം
സംവദിക്കാറുണ്ടായിരുന്നു. "ശിഖണ്ഡിനീ'', അംബ എപ്പോഴും
അങ്ങനെയാണെന്നെ വിളിച്ചിരുന്നത്. "നീ ഇനിയും ഒന്നും ആയിട്ടില്ല.
പരിശീലനം തുടര്‍ന്നേ പറ്റൂ, യുഗങ്ങളോളം.'' പരുഷസ്വരത്തില്‍ ഇത്രയും
പറഞ്ഞ് അവള്‍ തല്‍ക്കാലത്തേക്ക് മറഞ്ഞു.

ഉണര്‍ന്നപ്പോള്‍ ഞാന്‍ അറിയാതെ തന്നെ വനത്തിലെ
രഹസ്യമായ പരിശീലന സ്ഥലത്ത് എത്തിചേര്‍ന്നിരുന്നു. വീണ്ടും
യാമങ്ങളോളം നീളുന്ന ഏകാന്ത പരിശീലനം.

ഒരു മാത്ര വിശ്രമിക്കുവാന്‍ മരത്തിന്റെ
വേടിലിരുന്നപ്പോഴാണ് ഞാന്‍ ആ കാഴ്ച കണ്ടത്. മുന്‍പിലുള്ള
മരത്തിനപ്പുറത്ത് താഴ്ന്ന ചില്ലയില്‍ കൊക്കുരുമ്മി പരിസരം
മറന്നിരിക്കുന്ന വര്‍ണ്ണക്കിളികള്‍. ഒരു കുസൃതിതോന്നി. ഏറ്റവും നേര്‍ത്ത
സൂചീമുഖീനാരാചം എടുത്ത് ഉന്നംപിടിച്ചു. ഇണക്കിളികളുടെ കൊക്കിനും
കഴുത്തിനും ഇടയിലുള്ള നേര്‍ത്ത ഒഴിവിലൂടെ അവയറിയാതെ ശരം അപ്പുറത്തെ
ലക്ഷ്യത്തില്‍ എത്തിക്കാനായിരുന്നു എന്റെ ശ്രമം. അതിവേഗം, നിശ്ശബ്ദം
പായുന്ന ആ ശരം എയ്തു വിട്ടതും, ഒരു നിമിഷം ഞാന്‍ നടുങ്ങിത്തെറിച്ചുപോയി.
കേവലം നാലു വില്‍പാട് മുന്നിലുള്ള വന്മരത്തിന്റെ വശത്തുനിന്നും ബലിഷ്ഠമായ
ഒരു കൈ മിന്നല്‍ വേഗത്തില്‍ നീണ്ടു വന്ന് ആ ശരം പിടിച്ചെടുത്തു.

ഒരു സമര്‍ത്ഥനായ പടയാളിക്ക് പോലും കാണാന്‍ പറ്റാത്തത്ര വേഗത്തിലാണ്
എല്ലാം സംഭവിച്ചത്. ഞാന്‍ ഒരു നിമിഷം ഞെട്ടിത്തരിച്ച് നിന്ന് പോയി. ഓടി
മരത്തിന്റെ അപ്പുറത്ത് ചെന്ന ഞാന്‍ കണ്ടത് , ശാന്തനായിരുന്നു ധ്യാനിക്കുന്ന
ഒരു താപസനെയായിരുന്നു. ആരോഗദൃഢഗാത്രം, അഭൌമമായ തേജസ് കളിയാടുന്ന
മുഖം. എന്റെ കാല്‍പെരുമാറ്റം കേട്ടതും, അദ്ദേഹം കരുണാമയമായ നേത്രങ്ങളോടെ
ശരമെടുത്ത് എനിക്ക് നീട്ടി. എന്നിട്ട് മൊഴിഞ്ഞു "മകനെ, വലിയ ലക്ഷ്യങ്ങളിലേക്ക്
മനസ്സു വെക്കുക, ചെറിയ ജീവിതങ്ങളെ ബഹുമാനിക്കുക." എന്നിട്ടദ്ദേഹം കണ്ണടച്ചു,
വീണ്ടും ധ്യാനത്തിലായി.

ആരാണയാള്‍? എയ്തശരം നാലു വില്‍പാട് കടക്കുന്നതിന് മുമ്പ്
വെറും കൈകൊണ്ട് പിടിച്ചെടുക്കുവാന്‍ കെല്‍പ്പുള്ളയാള്‍. അതും എയ്യുന്നവന്
പുറം തിരിഞ്ഞിരുന്നുകൊണ്ട്. ആ ശരമാണെങ്കിലോ, വായുവില്‍ കമ്പനങ്ങള്‍
ഉണ്ടാകാതെ, സീല്‍ക്കാരം കേള്‍പ്പിക്കാതെ അതിവേഗം പായുന്ന സൂചീമുഖീനാരാചം.
ഇത്ര സൂക്ഷ്മമായി ധനുര്‍വ്വേദത്തിന്റെ, മര്‍മ്മമറിഞ്ഞ ഇയാള്‍ ആരാണ്.
തീര്‍ച്ചയായും വേഷം മാറി വന്ന ഒരു ദേവനായിരിക്കണം. ഞാന്‍ അദ്ദേഹത്തിന്റെ
മുന്നില്‍ സാഷ്ടാംഗം നമസ്കരിച്ചു; ദീര്‍ഘനേരം. "മകനേ എഴുന്നേല്‍ക്കൂ."
വ്യക്തമായ, മൃദുവായ സ്വരത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. പത്മാസനത്തിലിരിക്കുന്ന
അദ്ദേഹത്തിന് മുന്നില്‍ ഞാന്‍ മുട്ടുകുത്തിത്തന്നെ നിന്നു.

"മഹാനുഭാവ! എന്നെ ശിഷ്യനായി സ്വീകരിച്ചാലും."ശാഠ്യം പിടിക്കുന്ന കുട്ടിയേപ്പോലെ
ഞാന്‍ ആവശ്യപ്പെട്ടു.മിഴികളില്‍ മന്ദഹാസം. പിന്നെ കരുണയൂറുന്ന സ്വരത്തില്‍ ഒരു
ചോദ്യം. "മകനേ, നീ എന്താണ്?"

ഒരു നിമിഷം ഞാന്‍ സ്തബ്ദ്ധനായി നിന്നുപോയി. ആരും, ഞാന്‍ പോലും,
എന്നോടിതുവരെ ചോദിക്കാത്ത ചോദ്യം. "ആചാര്യ, ഞാന്‍ എന്താകാനാഗ്രഹിക്കുന്നു
എന്ന് ഒരു പക്ഷേ അങ്ങയോടുണര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞേക്കാം. പക്ഷേ
ഇപ്പോള്‍ ഞാന്‍ എന്താണെന്ന് എനിക്കറിയാമോ എന്നുപോലും എനിക്ക് നിശ്ചയം
പോര. അറിഞ്ഞിരുന്നാല്‍പോലും അത് ഇനി ഒരാള്‍ക്ക് പകര്‍ന്ന് കൊടുക്കാനുള്ള
കഴിവും എനിക്കില്ല. ദയവായി എനിക്ക് അതിനുള്ള മാര്‍ഗ്ഗങ്ങള്‍
പറഞ്ഞുതന്നാലും."

" മകനെ, ഏതു പാഠവും തുടങ്ങുന്നതും ഒടുങ്ങുന്നതും അവനവന്‍
എന്താണെന്ന തിരിച്ചറിവില്‍ നിന്നാണ്. നിനക്ക് മാത്രം തിരിച്ചറിയാവുന്ന
നിന്നെയാണ് നീ തേടേണ്ടത്. ശ്രമിക്കുക, നിനക്ക് വിജയം വരും.'' ആചാര്യന്‍
വീണ്ടും ധ്യാനത്തിലാഴ്ന്നു.

ദീര്‍ഘനേരം കഴിഞ്ഞ് അദ്ദേഹം കണ്ണുതുറന്നപ്പോഴും ഞാന്‍ അവിടെത്തന്നെ
മുട്ടുകുത്തി നില്‍ക്കുകയായിരുന്നു. കരുണയോടെ അദ്ദേഹം മൊഴിഞ്ഞു. "മകനെ
പറയുക. നിന്റെ വിഷമങ്ങള്‍ എന്നോട് പറയുക."

ഞാന്‍ പറയുവാന്‍ തുടങ്ങി. അംബയില്‍ നിന്ന് ആരംഭിച്ച് എന്റെ ആയുധാഭ്യാസങ്ങള്‍
വരെ. ഭീഷ്മനിഗ്രഹത്തിനായുള്ള എന്റെ വരലബ്ധിയുടെ വിവരങ്ങള്‍, എന്റെ പരിശീലന
രഹസ്യങ്ങള്‍, എല്ലാം. ലക്ഷ്യത്തിനായുള്ള എന്റെ ആത്മ സമര്‍പ്പണം അദ്ദേഹത്തെ
വളരെ ആകര്‍ഷിച്ചു എന്നുവേണം കരുതാന്‍. കേവലം മൂന്നു ദിവസങ്ങള്‍ വേണ്ട
നിര്‍ദ്ദേശങ്ങള്‍ തന്നു കൊണ്ട് എന്റെ ആയുധാഭ്യാസ സമയത്ത് കൂടെയിരിക്കാം എന്നദ്ദേഹം
വാക്കുതന്നു. ധൈര്യം, സ്ഥൈര്യം, ശക്തി, ക്ഷമ, കൈവേഗം, എന്നീ
അവശ്യ ഗുണങ്ങളും പരമാവധി അച്ചടക്കത്തോടെയുള്ള യുദ്ധത്തിലൂടെ, ശക്തി ഒട്ടും
പാഴാക്കാതെ സംഭരിച്ച് വെക്കാനും, ദീര്‍ഘനേരം തളരാതെ, വികാരവിക്ഷോഭങ്ങള്‍
കൂടാതെ യുദ്ധം ചെയ്യാനും ഉള്ള മാര്‍ഗ്ഗങ്ങളും അദ്ദേഹം എന്നെ പഠിപ്പിച്ചു. ഉള്ള്
പൊള്ളയായ, വിഷദ്രാവകം തറച്ച ശരങ്ങളെപറ്റി ഞാന്‍ അറിഞ്ഞത് അദ്ദേഹത്തില്‍
നിന്നാണ്. ഞാന്‍ പഠിച്ച വിഷക്കൂട്ടുകളില്‍ നിന്നെല്ലാം വ്യത്യസ്ഥമായിരുന്നു
ഈ വിഷത്തിന്റെ പ്രവര്‍ത്തനം. നാരാചത്തിന്റെ കൂര്‍ത്ത മുനയിലെ നേര്‍ത്ത
ദ്വാരത്തിലൂടെ ശരീരത്തില്‍ കലരുന്ന വിഷം. പ്രതിയോഗിപോലും അറിയാതെ, വളരെ
സാവകാശം രക്തത്തില്‍ കലര്‍ന്ന് ആഴ്ചകളോ, മാസങ്ങളോ കൊണ്ടാണ് വധം
പൂര്‍ത്തിയാക്കുക.

ഈ മൂന്നു ദിനങ്ങള്‍കൊണ്ട് ഞാന്‍ നേടിയ പരിശീലനത്തിന്റെ
മികവ് ദ്രോണര്‍ക്ക് പോലും പകര്‍ന്നു നല്‍കാന്‍ കഴിയാത്തതായിരുന്നു. അതു
പകര്‍ന്നു തന്ന ആത്മവിശ്വാസമോ, അപാരവും. വിടപറയുമ്പോള്‍ അദ്ദേഹം വിഷം
നിറച്ച ഒരു ശരം എന്നെ ഏല്‍പ്പിച്ച് ഇങ്ങനെ പറഞ്ഞു. "മകനെ ഈ ശരം നിന്റെ
പ്രബലനായ ശത്രുവിന് വേണ്ടി കരുതിവെക്കുക. ഭീഷ്മവധത്തിനായുള്ള
വരലബ്ധിയെപ്പറ്റി നീ ഓര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല. വരങ്ങള്‍‍ ഒരിക്കലും
സ്വയം പ്രവര്‍ത്തിക്കുന്നവയല്ല. അവ വെറും വഴികാട്ടികള്‍ മാത്രമാണ്.
നിന്നിലര്‍പ്പിതമായ കര്‍ത്തവ്യത്തിന്റെ സൂചനകള്‍ മാത്രം. നീ
പ്രവര്‍ത്തിച്ചാല്‍ മാത്രമേ വരം ഫലിക്കുകയുള്ളൂ. അതിനാല്‍ പരിശീലനം
തുടരുക.''

ആചാര്യാ ദയവായി അങ്ങെന്നോട് ഗുരുദക്ഷിണ ആവശ്യപ്പെടുക."
വിനയപൂര്‍വ്വം ഞാന്‍ ഉണര്‍ത്തിച്ചു. ഒരു ചെറു പുഞ്ചിരിയോടെ ഗുരു മൊഴിഞ്ഞു.
"നിനക്കു ലഭിച്ച വരത്തിന്റെ ഫലപ്രാപ്തിയാണെനിക്കുള്ള ദക്ഷിണ. അതിനായി
യത്നിക്കുക." പിന്നെ ഗുരു മറഞ്ഞു. എല്ലാം ഒരു സ്വപ്നം പോലെയായിരുന്നു.
തിരികെ രാജധാനിയില്‍ എത്തിയപ്പോള്‍ ഞാന്‍ അറിഞ്ഞു, എന്റെ ഇടക്കിടെയുള്ള
അന്തര്‍ദ്ധാനത്തില്‍ പിതാവ് അസന്തുഷ്ടനാണ്. എന്റെ സുരക്ഷയില്‍
ഉല്‍ക്കണ്ഠാകുലനായ അദ്ദേഹം എന്റെ ഏകാന്തതക്കറുതി വരുത്തുവാന്‍ തന്നെ
തീരുമാനിച്ചു. അമ്മയാണ് പോംവഴി നിര്‍ദ്ദേശിച്ചത്. ഒരു വിവാഹം. ദശാര്‍ണ്ണ
രാജാവായ ഹിരണ്യവര്‍മ്മന്റെ മകളെയായിരുന്നു അവര്‍ എനിക്കുവേണ്ടി
കണ്ടുവെച്ചത്. സേനാബലത്തിലും സമ്പത്തിലും മികച്ചുനില്‍ക്കുന്ന അദ്ദേഹത്തെ
ബന്ധുവാക്കി എന്റെ സുരക്ഷ കൂടുതല്‍ ഉറപ്പിക്കാനാണ് അവരുടെ യത്നം എന്ന്
സ്പഷ്ടം. വിവാഹം ആഘോഷമായി നടന്നു.

എന്നാല്‍ വധുവിന്റെ പ്രേമപ്രകടനങ്ങള്‍ ഒന്നും തന്നെ എന്നില്‍ ഒരു ചലനവും
സൃഷ്ടിച്ചില്ല. ഭീഷ്മവധ ശപഥത്തില്‍ മാത്രം മുഴുകിയ എനിക്ക് അവരോട് നീതി
പുലര്‍ത്താന്‍ കഴിയുമോ എന്ന സന്ദേഹത്തിലായി, ഞാന്‍. പക്ഷേ എന്റെ
പുരുഷത്വത്തേപ്പോലും ചോദ്യം ചെയ്തു കൊണ്ട് അവള്‍ പിതാവിന് സന്ദേശം
അയച്ചതോടെ എന്റെ എല്ലാ താല്‍പര്യവും കെട്ടുപോയി. അന്ന്
രാത്രി കൊട്ടാരം വിട്ടിറങ്ങിയ ഞാന്‍ വനത്തിലെ എന്റെ പരിശീലനസ്ഥലവും
കഴിഞ്ഞ് വളരെ മുന്നോട്ടു നടന്നു. ആ വൃദ്ധതാപസനെ വീണ്ടും കാണുമെന്ന
നേര്‍ത്ത പ്രതീക്ഷയാണെന്നെ നയിച്ചത്. പക്ഷെ ഞാന്‍ എത്തിപ്പെട്ടത്
വനമദ്ധ്യത്തിലെ അതിസുന്ദരമായ ഒരു ഭവനത്തിലായിരുന്നു.

"വരൂ ശിഖണ്ഡികുമാരാ, ദയവായി തല്‍പത്തില്‍ വിശ്രമിച്ചാലും. മനോഹരമായ
ഒരു ശബ്ദം എന്നെ എതിരേറ്റു. ഒരു സുകുമാര കളേബരന്‍ മന്ദഹസിച്ചുകൊണ്ട്
കടന്നു വന്നു. സ്ത്രീ ശബ്ദത്തില്‍ അയാള്‍ തുടര്‍ന്നു."സ്ത്രീ വേഷക്കാരന് പുരുഷ
വേഷക്കാരന്‍ തുണ. വിഷമിക്കേണ്ട; ഞാന്‍ നിന്നെ സഹായിക്കാം. പകരം
നിന്റെ സഹായം എടുക്കുകയും ആവാം."

അയാള്‍ വീണ്ടും തുടര്‍ന്നു. "യഥാര്‍ത്ഥത്തില്‍ യക്ഷ കുലത്തില്‍ സ്ത്രീയായി
ജനിച്ച ഞാന്‍ ഇവിടെ പുരുഷവേഷത്തില്‍ ജീവിക്കുകയാണ്. കുബേരന്റെ
ആജ്ഞപ്രകാരം. ആരും ഇങ്ങോട്ടേക്ക് എത്തി നോക്കാതിരിക്കാന്‍ ഭീകരനായ
ഒരു യക്ഷന്‍ എന്ന പരിവേഷവും എനിക്ക് ചുറ്റും സൃഷ്ടിച്ചിട്ടുണ്ട്, അദ്ദേഹം.
കുബേരന്റെ പത്നിയായി വാഴാന്‍ എനിക്ക് സന്തോഷമേയുള്ളു. പക്ഷെ അത്
സ്ത്രീ വേഷത്തില്‍ തന്നെയാവുന്നതാണ് ഉചിതം. അതിനാല്‍ നമുക്ക് ഒരു
കരാറില്‍ ഏര്‍പ്പെടാം. എന്റെ പുരുഷത്വം നിനക്കും, നിന്റെ സ്ത്രീത്വം എനിക്കും
കൈമാറിയതായി നമുക്ക് വിളംബരപ്പെടുത്താം."

എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. "അതുകൊണ്ട് എനിക്കെന്താണ്
ഗുണം? ഞാന്‍ ഇപ്പോള്‍ തന്നെ പുരുഷനാണല്ലോ.

"അംഗീകരിക്കപ്പെടാത്ത എന്റെ സ്ത്രീത്വം പോലെത്തന്നെ അപമാനകരമാണ്
ആരും അംഗീകരിക്കാത്ത നിന്റെ പുരുഷത്വവും. സ്വത്വങ്ങള്‍ വീണ്ടെടുത്താല്‍
നമുക്ക് ശ്രേയസ്സ് വര്‍ദ്ധിക്കുകയേയുള്ളൂ."

പിന്നെയവള്‍ എനിക്ക് ശിക്ഷണങ്ങള്‍ നല്‍കി. വധുവിനെ തൃപ്തിപ്പെടുത്താനുള്ള
പാഠങ്ങള്‍. ഞാന്‍ രാജധാനിയില്‍ തിരിച്ചെത്തുന്നതിന് മുമ്പ് തന്നെ എന്റെ പുരുഷത്വ
പ്രാപ്തിയുടെ വൃത്താന്തം അവിടെ പരസ്യമായ രഹസ്യമായിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെ സുരതാലസ്യത്തില്‍ നിന്നുണര്‍ന്ന വധുവിന്റെ ആദ്യ സന്ദര്‍ശകന്‍,
നിയോഗവശാല്‍ അവരുടെ പിതാവ് തന്നെയായിരുന്നു. പരസ്പര ദര്‍ശനത്തില്‍ തന്നെ
അവര്‍ക്കിരുവര്‍ക്കും കാര്യം മനസ്സിലായി. സന്തുഷ്ടനായ അദ്ദേഹം നിരവധി
പാരിതോഷികങ്ങള്‍ നല്‍കി, യാത്രയായി. ഞാനെന്റെ ലക്ഷ്യത്തിലേക്ക് മനസ്സ് വെച്ച്
പരിശീലനം തുടര്‍ന്നു.

********************************

അവസാനം എന്റെ കാത്തിരുപ്പിനറുതിയായി. കൃഷ്ണദൂതും പരാജയപ്പെട്ടു.
കൌരവര്‍ ഭീഷ്മരുടെ നേതൃത്വത്തില്‍ യുദ്ധത്തിന് അണിനിരന്നപ്പോള്‍
ഏറ്റവും ആഹ്ളാദിച്ചത് ഞാനായിരുന്നു. യുദ്ധം തുടങ്ങി പത്ത്
ദിവസവും ഞാന്‍ ഭീഷ്മരെ വിടാതെ പിന്തുടരുകയായിരുന്നു. ഒരിക്കലും
എനിക്കദ്ദേഹത്തോട് നേര്‍ക്കുനേര്‍ പോരാടാന്‍ അവസരം ഒത്തുവന്നില്ല.
എതിരിട്ട മറ്റുപലരോടും യുദ്ധം ചെയ്യുന്നതില്‍ വ്യാപൃതനായിരുന്നു ഞാന്‍.
അപ്പോഴൊക്കെ വൃദ്ധ താപസന്റെ ഉപദേശങ്ങളാണെന്നെ നയിച്ചത്.
ക്ഷമ, അപാരമായ ക്ഷമ അവലംബിക്കുക. ലക്ഷ്യം മറക്കാതിരിക്കുക.
തയ്യാറെടുപ്പ് തുടരുക.

യുദ്ധത്തില്‍ ഭീഷ്മരുടെ പാടവം അപാരമായിരുന്നു. കത്തിജ്വലിക്കുന്ന
സൂര്യനെപ്പോലെ അയാള്‍ യുദ്ധഭൂമിയില്‍ നിറഞ്ഞുനിന്നു. മൂന്നാം ദിവസം
തന്നെ അദ്ദേഹം ഒറ്റക്ക് ഞങ്ങളുടെ സേനാനായകനായ ശ്വേതനെ
അതിഘോരമായ ഒരു ഏറ്റുമുട്ടലിനൊടുവില്‍ വധിച്ചതിന് ദൃക്സാക്ഷിയാവേണ്ടി
വന്നപ്പോള്‍ അറിയാതെ തന്നെ എനിക്കദ്ദേഹത്തോടല്‍പം ബഹുമാനം
തോന്നിപ്പോയി. ഓരോ ദിവസവും പതിനായിരം രഥികളെയും എണ്ണമറ്റ
പടയാളികളെയും വീതം വധിച്ചുകൊണ്ടാണ് ഭീഷ്മര്‍ യുദ്ധം ചെയ്തത്. ഒടുവില്‍
യുധിഷ്ഠിരന് കിരീടിയെ തെല്ലൊന്ന് ശാസിക്കേണ്ടി വന്നു. എന്റെ സഹായം
തേടാത്തതിന്. കൃഷ്ണന്റെ ഉപദേശം കൂടി ആയപ്പോള്‍ ദുരഭിമാനം മാറ്റിവെച്ച്
അര്‍ജ്ജുനന്‍ എന്നെ തേടിവന്നു.

അങ്ങനെ പത്താമത്തെ ദിവസം യുദ്ധത്തിന് ഞാന്‍ പദ്ധതി
തയ്യാറാക്കി. അര്‍ജ്ജുനന്‍ തേരില്‍ എനിക്ക് പിന്നില്‍ നിന്ന് യുദ്ധം
ചെയ്യും. ഭീഷ്മശരങ്ങളില്‍ നിന്ന് അദ്ദേഹത്തെ മറയ്ക്കുന്ന കവചമായി ഞാന്‍
പൊരുതും. ഭീഷ്മരെ സഹായിക്കാനെത്തുന്നവരെ പിന്തിരിപ്പിക്കാന്‍ ഭീമന്‍,
മാദ്രേയന്മാര്‍, എന്റെ പിതാവ് ദ്രുപദന്‍, ധൃഷ്ടകേതു, പാഞ്ചാലന്‍, സാത്യകി,
അഭിമന്യു, മുതലായവരുടെ സേനകള്‍ സംഘടിച്ച് പോരാടും. ഈ മഹത്തായ
പോരാട്ടത്തില്‍ തീര്‍ച്ചയായും ഞാന്‍ എന്റെ ശരം പ്രയോഗിക്കും.
വൃദ്ധതാപസന്‍ എന്നെ ആശിര്‍വദിച്ച് ഏല്‍പ്പിച്ച ആ സൂചീമുഖീനാരാചം.

യുദ്ധം മുറുകി. എന്റെ ഇടതും വലതും മതില്‍ കെട്ടിയത് പോലെ തോന്നി,
ഇടതടവില്ലാതെ അര്‍ജുനന്റെ ഗാണ്ഡീവത്തില്‍ നിന്ന് പായുന്ന ശരങ്ങള്‍
കണ്ടപ്പോള്‍. ഭീഷ്മരാവട്ടെ ഒരു നേര്‍ത്ത മന്ദഹാസത്തോടെ
ശരങ്ങള്‍ ഓരോന്നും മുടിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒറ്റ ശരം പോലും എന്റെ
നേര്‍ക്കെയ്തില്ല. എന്റെ നേരെ നോക്കാന്‍ പോലും അദ്ദേഹം മിനക്കെട്ടില്ല.
അര്‍ജുനനൊത്ത കൈവേഗത്തോടെ ഞാന്‍ അയച്ച ആയിരക്കണക്കിന്
ശരങ്ങളും മിന്നല്‍ പോലുതിര്‍ത്ത മറു ശരങ്ങള്‍ കൊണ്ട് അദ്ദേഹം അറുത്തുവിട്ടു
കൊണ്ടിരുന്നു. ക്ഷമയോടെ ഞാന്‍ ഇടതടവില്ലാതെ ശരങ്ങള്‍ എയ്തുകൊണ്ടേയിരുന്നു.

ഒരു നിമിഷം വൃദ്ധതാപസ ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ നിശിതങ്ങളായ
ഒമ്പതു ശരങ്ങള്‍ ഭീഷ്മരുടെ നെഞ്ചിലേക്കെയ്തു. അതിലെട്ടണ്ണവും അദ്ദേഹം
അറുത്തുവിട്ടു. ശേഷിച്ച ഒരെണ്ണം മാര്‍ച്ചട്ട തുളച്ച് നെഞ്ചില്‍
ഇടതുഭാഗത്ത് തറച്ച് കേറിയത് കണ്ടപ്പോള്‍ ഞാന്‍ ഹര്‍ഷത്തോടെ
ചിന്തിച്ചു, ‘ഭീഷ്മര്‍ തളര്‍ന്ന് തുടങ്ങി.' പക്ഷെ, ആ മുഖത്ത് തളര്‍ച്ചയുടെ
ഒരു ലക്ഷണവും ഞാന്‍ കണ്ടില്ല. നിഗൂഢമായ ആ നേര്‍ത്ത മന്ദഹാസം
അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് തത്തിക്കളിക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷാര്‍ദ്ധം അദ്ദേഹം ധ്യാനത്തിലാണ്ടപോലെ തോന്നി.
തല ചെരിച്ച് വാനവരോട് സംവദിക്കുന്ന മട്ടില്‍, അര്‍ദ്ധനീലിമത
നേത്രങ്ങളോടെ.

ഇതാണവസരം. ഞാനുറച്ചു. ശിരോകവചത്തിനും മാര്‍ച്ചട്ടക്കും ഇടയ്ക്കുള്ള ആ
നേര്‍ത്ത വിടവ് എനിക്ക് മാത്രം ഗോചരമായിരുന്നു. നൊടിയില്‍ ഞാന്‍
എന്റെ വിഷം നിറച്ച സൂചീമുഖീനാരാചം തൊടുത്തു. ഒരു പുരുഷായുസ്സില്‍
ഞാന്‍ ചെയ്ത എല്ലാ പരിശീലനങ്ങളുടെയും ഏകാഗ്രതയോടു കൂടി.

മിന്നല്‍പിണരിന്റെ വേഗത്തില്‍, നിശ്ശബ്ദം പറന്ന ആ ശരം, ഭീഷ്മര്‍ക്ക് തല
താഴ്ത്താന്‍ അവസരം കിട്ടുന്നതിന് മുമ്പ് ആ കഴുത്തില്‍ തറച്ചു കയറി.
ഉയര്‍ന്ന ശിരസ്സോടെ തന്നെ അദ്ദേഹം കണ്‍തുറന്ന് ആദ്യമായി എന്നെ
നോക്കി. ഇപ്പോള്‍ ആ മന്ദഹാസം കൂടുതല്‍ പ്രകടമായിരുന്നു. ഒരു വിജയിയുടെ
മന്ദഹാസമായിരുന്നു അത്. ഒരു വിജയിയുടെ ആലസ്യത്തോടെ തന്നെയായിരുന്നു
പിന്നീടദ്ദേഹത്തിന്റെ പോര്. അര്‍ജ്ജുനശരങ്ങള്‍ പലതും അദ്ദേഹം എതിര്‍ക്കാതെ വിട്ടു.
ഓരോ ശരങ്ങളും ചട്ടതുളച്ച് അകത്ത് കയറുമ്പോള്‍ ഒരു നിര്‍വൃതിയിലെന്നപോലെ അദ്ദേഹം
ചിരിക്കുകയായിരുന്നു. ഒടുവില്‍ വാളും പരിചയുമായി തേര്‍വിട്ട് നിലത്തേക്ക്
ചാടിയ ഭീഷ്മരുടെ പരിച നിശിതാസ്ത്രങ്ങളാല്‍ കിരീടി തകര്‍ത്തു കളഞ്ഞു. അതും
അദ്ദേഹത്തിന്റെ കാല്‍ ‍നിലത്ത് കുത്തുന്നതിന് മുമ്പ്. അപ്പോള്‍ വിഷം
പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു.

അദ്ദേഹം കിഴക്കോട് തലയായി വീണു. നിലത്തല്ല; ശരശയ്യയില്‍. ഭീഷ്മര്‍
വീണതോടെ പത്താം ദിവസത്തെ യുദ്ധവും അവസാനിച്ചു. അന്ന് ശിബിരത്തില്‍
തിരിച്ചെത്തിയത് നിശ്ചിന്തനായി രാത്രി മുഴുവന്‍ ഉറങ്ങണമെന്ന
ഉദ്ദേശ്യത്തോടെയായിരുന്നു. പക്ഷെ, ഭീഷ്മപതനത്തിന്റെ
തികച്ചും വ്യത്യസ്ഥമായ ഒരു വിവരണമായിരുന്നു കൈനിലകളില്‍
പടര്‍ന്നുകൊണ്ടിരുന്നത്. പെണ്ണായിപിറന്ന ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം
ചെയ്ത് അര്‍ജ്ജുനന്‍ ഭീഷ്മരെ വീഴ്ത്തി എന്ന പ്രചരണത്തിന്റെ ഉപജ്ഞാതാവ്
കൃഷ്ണനായിരുന്നെന്ന് എനിക്ക് മനസ്സിലായി. അസഹ്യമായ അമര്‍ഷമാണ് എനിക്ക്
തോന്നിയത്. യുധിഷ്ഠിരനോട് അടക്കം. സത്യവാക്കായ അദ്ദേഹം പോലും
യാഥാര്‍ത്ഥ്യം തിരിച്ചറിയുവാന്‍ ഒരു ശ്രമവും നടത്തുന്നതായി ഞാന്‍
കണ്ടില്ല. അര്‍ജ്ജുനന്റെ നിഴലില്‍ തന്നെ ചിരിക്കുവാനാണോ ഇനിയും എന്റെ
വിധി? ഒരു പുരുഷായുസ്സുമുഴുവന്‍ പ്രയത്നിച്ച് ഞാന്‍ നേടിയ വിജയം എത്ര
എളുപ്പം കൈമറിഞ്ഞുപോയി.

ഒരു മാത്ര നേരം ഞാന്‍ കോപകലുഷിതമായ മനസ്സോടെ
നിന്നു. അപ്പോള്‍ ഒരു ഇളംകാറ്റ്പോലെ തേജ്വസിയായ ആ വൃദ്ധന്റെ
മന്ദഹസിക്കുന്ന രൂപം എന്റെ മനസ്സിലേക്ക് ഒഴുകിവന്നു. ഇപ്പോള്‍ ആ
കണ്ണുകളില്‍ നിറയെ കരുണയായിരുന്നു. " മകനെ! വരലബ്ധി ഒന്നിന്റെയും
അവസാനമാകുന്നില്ല. നിന്റെ കര്‍മ്മങ്ങള്‍ ഇനിയുമെത്രയോ ബാക്കി
കിടക്കുന്നു. ഗീതോപദേശം നീയും ശ്രവിച്ചതല്ലേ. ഫലമിച്ഛിക്കാതെ കര്‍മ്മം
ചെയ്തുകൊണ്ടേയിരിക്കുക. ലോകര്‍ക്കു മുന്‍പില്‍ നിനക്കൊന്നും
തെളിയിക്കുവാനില്ല. കൃഷ്ണനേയും യുധിഷ്ഠിരനേയും മറ്റും
ദ്വേഷിക്കേണ്ടതുമില്ല. നിഴലുകള്‍ നീ സങ്കല്‍പ്പിച്ചുണ്ടാക്കുന്നവയാണ്.
വെളിച്ചത്തിലേക്ക് വരിക."

അന്നുരാത്രി ഞാന്‍ സുഖമായി ഉറങ്ങി. പിന്നെ യുദ്ധാവസാനം വരെ
വിജയമല്ലാതെ മറ്റൊന്നും എന്റെ മനസ്സിലേക്ക് വന്നതേയില്ല. പക്ഷെ ഭീഷ്മര്‍
ഉത്തരായണകാലം വരെ മരണത്തെ നിരാകരിച്ച് ശരശയ്യയില്‍ കിടക്കാന്‍
തീരുമാനിച്ചു എന്ന വിവരം എന്നെ വല്ലാതെ ഉലച്ചു.

സ്വഛന്ദമൃത്യുവാണ് അദ്ദേഹം എന്ന് എനിക്ക് നേരത്തേ അറിയാമായിരുന്നു.
അമ്പിലെ വിഷപ്രവര്‍ത്തനം അറിയുന്നതുകൊണ്ട് അദ്ദേഹത്തിന്റെ
മരണത്തിനെപ്പറ്റി എനിക്ക് ഉത്കണ്ഠയുണ്ടായിരുന്നില്ല. പക്ഷെ ഇത്രയും നാള്‍
ശരതല്‍പ്പത്തില്‍ കിടക്കാന്‍ നിശ്ചയിക്കുക എന്ന് വെച്ചാല്‍ എന്താണ്
അതിനര്‍ത്ഥം? നീണ്ട അന്‍പത്തെട്ടു ദിവസങ്ങള്‍ ഇനിയും കഴിയണം,
ഉത്തരായണം വന്നെത്തുവാന്‍. അതുവരെ ഈ വിഷത്തിന്റെ പ്രവര്‍ത്തനം
മന്ദീഭവിപ്പിക്കുവാന്‍ എന്ത് ഉപായമാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്.
ഭിഷഗ്വരന്മാരെയെല്ലാം ചികിത്സിക്കാനനുവദിക്കാതെ അദ്ദേഹം മടക്കി അയച്ചു
എന്നാണല്ലോ കേട്ടത്. വിഷത്തിന്റെ കാര്യം അദ്ദേഹം അറിയാന്‍ ഒരു
വഴിയുമില്ല. ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. പക്ഷെ ബോധപൂര്‍വ്വം
ഞാന്‍ എന്റെ ശ്രദ്ധ യുദ്ധത്തിലേക്ക് തന്നെ തിരിച്ചുവിട്ടു.

ഒടുവില്‍ യുദ്ധത്തിന്റെ അവസാന ദിവസവും വന്നെത്തി. ഒളിച്ചു നടന്ന‍
ദുര്യോധനനെ പിന്തുടര്‍ന്ന് പിടികൂടി തല്ലിക്കൊന്ന്,
ഭീമന്‍ അലറിയാര്‍ത്തപ്പോള്‍, എന്റെ മനസ്സിലേക്ക് ശൂന്യത വീണ്ടും ഇരച്ചുകയറി.
യുദ്ധം അവസാനിച്ചെങ്കിലും എന്റെ മൂന്നു ജന്മങ്ങളിലെ തപസ്സിന്റെയും പ്രയത്നത്തിന്റെയും
ഫലം ഇനിയും മൂര്‍ത്തരൂപം പ്രാപിക്കേണ്ടതായിട്ടണിരിക്കുന്നത്. പൊടുന്നനവെ ഒരു
സന്ദേഹം എന്റെ മനസ്സില്‍ നാമ്പിട്ടു. ശരശയ്യയില്‍ കിടന്ന് ഭീഷ്മര്‍ ഇപ്പോള്‍
എന്തായിരിക്കും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഉത്തരായണം വരുന്നത്
വരെയുള്ള സമയം എങ്ങനെയായിരിക്കും അദ്ദേഹം ചിലവഴിക്കുക. ഉടനെ
അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ ഞാന്‍ ഉറച്ചു.

സായാഹ്നസൂര്യന്റെ പൊന്‍പ്രഭയില്‍ വിളങ്ങുന്ന ശരശയ്യയാണ് ആദ്യം
ദൃഷ്ഠിഗോചരമായത്. പിന്നെ അല്പം കൂടി ഉയരമുള്ള മൂന്ന് ശരങ്ങളാല്‍
താങ്ങി നിര്‍ത്തപ്പെട്ട ആ കുനിയാത്ത ശിരസ്സും. ക്ഷീണത്തിന്റെയോ
വേദനയുടെയോ ഒരുലാഞ്ചനപോലും ആ വദനത്തിലുണ്ടായിരുന്നില്ല.
ഒട്ടും ശബ്ദം കേള്‍പ്പിക്കാതെയായിരുന്നു ഞാന്‍ നടന്നത്. വൃദ്ധ താപസന്റെ
ശിക്ഷണത്തിന് നന്ദിപറയുക. പക്ഷെ എനിക്ക് തെറ്റിപ്പോയി. അത്യന്തം
സംവേദനക്ഷമമായിരുന്ന ഭീഷ്മരുടെ ഇന്ദ്രിയങ്ങള്‍ എല്ലാം, അപ്പോഴും!
മിഴികളില്‍ കാരുണ്യം നിറച്ച് അദ്ദേഹം എന്നെ നോക്കി. പിന്നെ പതുക്കെ
മൊഴിഞ്ഞു. "അടുത്തു വരൂ മകനെ, ഒടുവില്‍ നീ എന്നെ കാണാന്‍
വന്നല്ലോ നിന്റെ ശ്രേയസ്സ് വര്‍ദ്ധിക്കട്ടെ.''

എന്റെ തൊണ്ട വരണ്ട് പോയിരുന്നു. പറയാന്‍ കരുതി വെച്ച പരുഷ
വചനങ്ങള്‍ എല്ലാം ഞാന്‍ മറന്നുപോയി. എങ്ങനെയോ ഞാന്‍ പറഞ്ഞൊപ്പിച്ചു.
"അത് .....അത്...., ഞാനായിരുന്നു." കരുണയോടെയുള്ള, അതിമനോഹരമായ
ഒരു പുഞ്ചിരിയായിരുന്നു അതിനുള്ള മറുപടി. "തുടരൂ മകനേ." അദ്ദേഹം
ആവശ്യപ്പെട്ടു.

അങ്ങയുടെ കണ്ഠത്തില്‍ തറച്ച വിഷലിപ്തമായ ശരം എന്റെയായിരുന്നു.
പാര്‍ത്ഥനായിരുന്നില്ല ഞാനായിരുന്നു താങ്കളെ എയ്തു വീഴ്തിയത്. ഞാന്‍
താങ്കള്‍ക്കായി വര്‍ഷങ്ങളോളം കാത്തു സൂക്ഷിച്ചു വെച്ചതായിരുന്നു ആ ബാണം.

പുഞ്ചിരിയോടെ തന്നെ അദ്ദേഹം മൊഴിഞ്ഞു. ഒട്ടുംപതര്‍ച്ചയില്ലാത്ത ശബ്ദത്തില്‍.
"നല്ലത് മകനെ, ആ നാരാചത്തെപ്പറ്റി ഇനിയും ചിലത് നീ അറിയുവാന്‍ ബാക്കിയുണ്ട്.
ഞാന്‍ പറഞ്ഞു തരാം. നിന്റെയല്ല, അത് എന്റെ ശരമായിരുന്നു. എനിക്ക് വേണ്ടി
ഞാന്‍ നിര്‍മ്മിച്ച ശരം. അതിലെ ഔഷധക്കൂട്ടുകളും ഞാന്‍ തന്നെ
പാകപ്പെടുത്തിയെടുത്തതാണ്. ഉത്തരായണം വരെ വേദനകളോ വിഷമങ്ങളോ ഇല്ലാതെ
സ്വച്ഛന്ദമൃത്യു വരിക്കാന്‍ അത് എന്നെ പ്രാപ്തനാക്കി. ആ ശരം ശരിയായ
സമയത്തും സ്ഥലത്തും നിനക്കെത്തിച്ചുതരിക എന്ന ലഘുവായ കടമ മാത്രമേ വൃദ്ധ
താപസനുണ്ടായിരുന്നുള്ളൂ."

"എന്ത് ? ആ വൃദ്ധ താപസനും അങ്ങയുടെ ചാരനായിരുന്നുവോ?" എനിക്ക്
ചോദിക്കാതിരിക്കാനായില്ല.

"എന്നും എന്റെ ചാരന്മാര്‍ നിനക്കൊപ്പം ഉണ്ടായിരുന്നു. നിന്നെ നശിപ്പിക്കാനല്ല,
സംരക്ഷിക്കാന്‍. നിന്റെ മാതാവിനെ പ്രസവസമയത്ത് പരിചരിച്ച വയറ്റാട്ടിയെ
ഞാന്‍ അയച്ചതായിരുന്നു. പരിചാരക വൃന്ദത്തില്‍ ഏറിയപങ്കും എന്റെ
ആജ്ഞാനുവര്‍ത്തികളായിരുന്നു. മാളവികപോലും. സ്തുത്യര്‍ഹമായ വിധത്തില്‍
അവള്‍ കടമ നിര്‍വ്വഹിച്ചു തിരിച്ചു വന്നു. സ്ത്രീവേഷമെടുത്ത് നിന്നെ
ഭ്രമിപ്പിച്ച സ്ഥൂണാകര്‍ണയക്ഷന്‍ പോലും എന്റെ സഹായിയായിരുന്നു. ഇനിയും
നീ അറിയുക. നിനക്ക് ലഭിച്ച വരം ഫലപ്രാപ്തിയിലെത്തുവാന്‍ നീ മൂന്നു
ജന്മത്തിലും അഹോരാത്രം പ്രയത്നിച്ചു. വരം ഒരിക്കലും ഒന്നും നേരിട്ടു
ലഭ്യമാക്കുന്നില്ല. അവ കേവലം നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് . എന്തു ലക്ഷ്യം
വെക്കണം, ഏതു വഴിയെ ചരിക്കണം, മുതലായ ചില സാമാന്യ നിര്‍ദ്ദേശങ്ങള്‍
മാത്രം. ബാക്കി എല്ലാം സ്വപ്രയത്നംകൊണ്ട് നേടണം. നിന്റെ ആയുസ്സ് നീ
അതിനായി മാറ്റിവെച്ചു. നീ നേടുകയും ചെയ്തു. "

ഞാന്‍ നേടിയെന്നോ? എന്ത് നേടി?" എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"മകനേ ക്ഷമയവലംബിക്കുക, വൃദ്ധതാപസന്റെ വാക്കുകള്‍ സ്മരിക്കുക."

അങ്ങ്...അങ്ങ്.... ആ വൃദ്ധതാപസന്‍? എന്റെ വാക്കുകള്‍ ഇടറി.

കരുണാമയമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം തുടര്‍ന്നു. "അതെ മകനെ,
ഞാന്‍ തന്നെയായിരുന്ന താപസവേഷത്തില്‍ വന്ന് നിനക്ക് ആത്മവിശ്വാസം
പകര്‍ന്നുതന്നത്. കിരീടിയുടെ നിഴലില്‍ നിന്ന് നിന്നെ മോചിപ്പിക്കാന്‍ ഇതേ
മാര്‍ഗ്ഗമുള്ളൂ എന്ന് എനിക്കറിയാമായിരുന്നു. നീ സജ്ജനായികഴിഞ്ഞാല്‍
മാത്രമേ എനിക്കു ലഭിച്ച വരം ഫലപ്രാപ്തിയിലെത്തിക്കുന്നതിനെപ്പറ്റി ചിന്തിക്കാന്‍
എനിക്കാകുമായിരുന്നുള്ളൂ. ഞാന്‍ വിജയിച്ചു നീയും."

"ഞാന്‍ എന്നും പുരുഷനായിരുന്നു എന്നറിഞ്ഞിരുന്നിട്ടും അങ്ങെന്താണ് യുദ്ധത്തില്‍
എന്നെ എതിര്‍ക്കാതിരുന്നത്."

"നിന്നെ തോല്‍പ്പിച്ചാല്‍ എന്റെ വരം ഫലപ്രാപ്തിയിലെത്തുമോ? അതിനാല്‍ ഞാനെന്റെ
പ്രതിജ്ഞയിലെ വാക്കുകള്‍ കൌശലപൂര്‍വ്വം ഒരുക്കി. സ്ത്രീയായിരുന്നവരെ മാത്രമല്ല, സ്ത്രീനാമധാരികളായിരുന്നവരെയും എതിര്‍ക്കുകയില്ല എന്നായിരുന്നുവല്ലോ.
എന്റെ പ്രതിജ്ഞ. കുഞ്ഞെ, അറിയുക. പുരുഷപ്രജയെന്ന യാഥാര്‍ത്ഥ്യം
ഗ്രഹിച്ചുകൊണ്ടുതന്നെ നിനക്കന്ന് ശിഖണ്ഡിനിയെന്ന പേര് നിര്‍ദ്ദേശിച്ചതും എന്റെ
സമര്‍ത്ഥമായ ഇടപെടലുകളിലൂടെയായിരുന്നു. എല്ലാം എന്നെ എതിരിടാന്‍
നിന്നെ പ്രാപ്തനാക്കുന്നതിന് വേണ്ടി.

"പക്ഷെ എന്തിന്?" എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"അതൊരു നീണ്ട കഥയാണ് കുഞ്ഞെ, ദ്രുപദനോട് ചെയ്ത തെറ്റിനുള്ള ഒരു
ചെറിയ പ്രായശ്ചിത്തം. അംബക്ക് പ്രണയം തുറന്നുപറയാനുള്ള ആര്‍ജ്ജവം
ഉണ്ടായി. അതിനാല്‍ അവളെ ഞാന്‍ സ്വതന്ത്രയാക്കി. പക്ഷെ അംബികക്ക്
താല്‍പര്യം ദ്രുപദനോടായിരുന്നു എന്നകാര്യം ആരെങ്കിലും പറയാതെ ഞാന്‍
എങ്ങിനെയറിയാന്‍. മറ്റു രാജാക്കന്മാര്‍ക്കൊപ്പം എതിരിടാന്‍ വന്ന ദ്രുപദനേയും
ഞാന്‍ നിഷ്പ്രയാസം തോല്‍പ്പിച്ചോടിച്ചു. പിന്നെയേറെ കഴിഞ്ഞാണ്
ഭീഷ്മവധത്തിനുതകുന്ന പുത്രനെ തേടി മഹേശ്വരനെ തപസ്സു ചെയ്യുന്ന ദ്രുപദന്റെ
വൃത്താന്തം, നാരദന്‍ മുഖേന ഞാന്‍ അറിയുന്നത്. അന്നു ഞാന്‍ തീരുമാനിച്ചു;
ദ്രുപദ പുത്രനെ ഭീഷ്മവധത്തിന് പ്രാപ്തനാക്കുന്ന വിധത്തില്‍ ഞാന്‍
വളര്‍ത്തിയെടുക്കും എന്ന്. കുമാരാ അതില്‍ ഞാന്‍ വിജയിച്ചു എന്നാണെന്റെ
വിശ്വാസം." ഭീഷ്മര്‍ പറഞ്ഞു നിര്‍ത്തി. അസ്തമയ സൂര്യന്റെ ചെങ്കനല്‍പ്രഭ
അവിടെയാകെ നിറഞ്ഞു. ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ നിഴല്‍ എന്നെ
വന്നുമൂടുന്നത് ഞാന്‍ അറിഞ്ഞു. കലുഷിതമായിരുന്ന എന്റെ മനസ്സ് സ്വച്ഛവും
ശാന്തവും ആയി മാറുന്നത് ഒട്ടൊരതിശയത്തോടെ ഞാന്‍
തിരിച്ചറിഞ്ഞു. ഭീഷ്മര്‍ക്കൊരു പ്രണാമംകൂടി അര്‍പ്പിച്ചശേഷം ഞാന്‍
ശിബിരത്തിലേക്ക് തിരിച്ചുനടന്നു. തെളിഞ്ഞ മനസ്സോടെ.

********************** *********************** ************************

ശിബിരത്തിലെ ആഘോഷങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ ഞാന്‍
സുഖമായുറങ്ങി. പിന്നെയെപ്പോഴോ ദീനരോദനങ്ങള്‍ എന്നെ ഉണര്‍ത്തി.
ധൃഷ്ടദ്യുമ്നന്റെ ദേഹത്ത് കരാളനൃത്തം ചവിട്ടുന്ന അശ്വത്ഥാമാവിനെ നോക്കി
നില്‍ക്കുമ്പോളും എന്റെ ഹൃദയം ഒട്ടും കലുഷിതമായില്ല. ജയപരാജയങ്ങളുടെയും
ധര്‍മ്മാധര്‍മ്മങ്ങളുടെയും നേര്‍ത്ത അതിര്‍വരമ്പുകള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന
ഈ കുരുക്ഷേത്രഭൂമിയില്‍ ഇനിയെനിക്ക് താല്‍പര്യങ്ങള്‍ ഒന്നും അവശേഷിച്ചിട്ടില്ല.

സഹജാവബോധം കൊണ്ട് ഊരിപ്പിടിച്ച വാള്‍ നിശ്ചലം കയ്യില്‍ പിടിച്ച്, ഞാന്‍
കാത്തുനിന്നു. ഭീഷ്മര്‍ക്ക് മുന്‍പേ പോകണം, മരണത്തിലെങ്കിലും; അതായിരുന്നു
എന്റെ ആഗ്രഹം. അശ്വത്ഥാമാവിന്റെ ഖഡ്ഗ പ്രയോഗത്തെ പ്രതിരോധിക്കാതെ
പുഞ്ചിരി തൂകുന്ന മുഖവുമായി നിന്നപ്പോള്‍ ആകെ പകച്ചുപോയ അവന്റെ മുഖമായിരുന്നു
അവസാനമായി എന്റെ മനസ്സില്‍ പതിഞ്ഞ രൂപം.

പിന്നെ എല്ലാം ശാന്തം.

4 comments:

Jayasree Lakshmy Kumar said...

ഇതു വരെ കേട്ടിട്ടില്ലാത്ത ഈ വ്യത്യസ്തമായ വ്യൂ ഇഷ്ടമായി. നന്നായി പറഞ്ഞു

രായപ്പന്‍ said...

ഞാന്‍ നാട്ടുപച്ചയില്‍ ആണ് വായിച്ചത്... ഞാന്‍ ഒന്ന് തപ്പി നോക്കി.. :) ഞാന്‍ നേരത്തേ പറഞ്ഞത് പിന്‍വലിച്ചു..... :)

പിന്നെ ഈ വേഡ് വെരിഫിക്കേഷന്‍ എടുത്ത് കളഞ്ഞാല്‍ നന്നായിരിക്കും... :)

ajith said...

ഗംഭീരം, ശിഖണ്ഡിയെപ്പറ്റി അറിഞ്ഞതെത്ര കുറവ്. ഇത് വളരെ ഗംഭീരം. ആത്മാവിന്റെ ഉള്ളറകളിലേയ്ക്ക് കടക്കുന്ന കഥാകഥനം. അധികം വായിക്കപ്പെട്ടിട്ടില്ലയെന്ന് തോന്നുന്നു

Satheesan OP said...

വളരെ നന്നായി എഴുതി ..നന്ദി